Wednesday, June 25, 2014

പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം

ഭൂമുഖത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരഖിലവും അന്തിമ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യും സച്ചരിതരായ അവിടുത്തെ അനുയായികളും (സ്വഹാബത്ത്) പഠിപ്പിച്ചു തന്ന, അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം പ്രാര്‍ത്ഥിക്കുക, അവന് മാത്രം നേര്‍ച്ച വഴിപാടുകള്‍ നേരുക, അവനില്‍ മാത്രം ഭരമേല്‍പ്പിക്കുക…. എന്ന ഇസ്ലാമിന്റെ യഥാര്‍ത്ഥ തൌഹീദ് വലിച്ചെറിഞ്ഞ് അഹ്ലുസ്സുന്നയുടെ ബദ്ധവൈരികളായ ശിയാക്കളുടെ സൃഷ്ടിപൂജയിലും വീരാരാധനയിലും അധിഷ്ഠിതമായ പിഴച്ച തൌഹീദുമായി നടക്കുന്ന കേരളത്തിലെ ക്വുബൂരിക്കൂട്ടങ്ങളാണ് ‘തൌഹീദ് കാംപയിനു’മായി രംഗത്ത് വന്നിട്ടുള്ളത്. ഇത് കാണുമ്പോള്‍ ചൊറി പിടിച്ച വൈദ്യരുടെ ചൊറിനിവാരണ ഔഷധത്തെക്കുറിച്ചുള്ള പ്രസംഗമാണ് ഓര്‍മ്മ വരുന്നത്. ശിര്‍ക്കില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നവര്‍ തൌഹീദ് കാംപയിന്‍ നടത്തിയാല്‍ ഇതല്ലാതെ എന്തുപറയും?

ആരാണീ കാംപയിന്‍ നടത്തുന്ന എസ് വൈ എസ്സുകാര്‍ എന്നും അവരുടെ വിശ്വാസ-ആചാരങ്ങള്‍ എന്തൊക്കെയാണെന്നും ചുരുങ്ങിയ തോതില്‍ വിലയിരുത്തിയാല്‍ തന്നെ ഈ കാംപയിനും അവരുടെ ആദര്‍ശവും തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ എന്ന് വായനക്കാര്‍ക്ക് വിലയിരുത്താന്‍ കഴിയും. ശിര്‍ക്ക്-ഖുറാഫാത്ത്-ബിദ്അത്തുകളെ നിര്‍ല്ലജ്ജം ന്യായീകരിക്കുകയും അവയൊക്കെ ‘സുന്നത്തു ജമാഅ’ത്തിന്റെ ആശയങ്ങളാണെന്ന് വാദിക്കുകയും ചെയ്ത് കൊണ്ട് ശിയാക്കള്‍ കൊണ്ട് വന്ന ക്വബ്റാരാധന മുതല്‍ ത്വരീഖത്ത് വരെ തൌഹീദീ ആദര്‍ശമായി കൊണ്ട് നടക്കുന്നവരാണ് മുജാഹിദുകള്‍ക്കെതിരില്‍ ‘തൌഹീദ് കാംപയ്ന്‍’ പ്രഖ്യാപിച്ച് ലഘുലേഖയും പ്രസംഗങ്ങളുമായി തെണ്ടിത്തിരിയുന്നത്!! ചെകുത്താന്‍ വേദമോതുന്നു എന്ന് പറയുന്നത് പോലെ വിചിത്രമാണ് ‘മുടിസുന്നികള്‍’ തൌഹീദ് കാംപയ്ന്‍ നടത്തുന്നു എന്നു പറയുന്നത്.

മരിച്ച് പോയ മഹാന്‍മാരെ വിളിച്ച് പ്രാര്‍ത്ഥിക്കുക, അവരുടെ പേരില്‍ ജാറങ്ങള്‍ കെട്ടിപ്പടുത്ത് ക്വബ്ര്‍ സിയാറത്തിനെ മറയാക്കി അവിടങ്ങളില്‍ ശിര്‍ക്കിന്റെ ചന്തകളായ ആണ്ടുനേര്‍ച്ചയും ഉറൂസും ചന്ദനക്കുടവും ആനയെഴുന്നള്ളത്തും നടത്തി കോടികള്‍ സമ്പാദിക്കുക, സ്വലാത്ത് നഗറുകളും മജ്ലിസുകളും സംഘടിപ്പിച്ചും സ്വലാത്ത് പെട്ടികളും വാര്‍ഷികളങ്ങളും തട്ടിക്കൂട്ടിയും റസൂലിനോട് ഇസ്തിഗാസ നടത്തുന്നത് പുണ്യമാണെന്ന് പാമരന്‍മാരെ ധരിപ്പിച്ച് മതവ്യവസായം നടത്തുക, ഇസ്ലാം അനുവദിച്ച ശറഇയ്യായ മന്ത്രത്തെ മറയാക്കി മന്ത്രവാദവും ഇസ്മിന്റെ പണി, ത്വല്‍സമാത്ത് എന്നിങ്ങനെയുള്ള ശിര്‍ക്ക് ചികിത്സ നടത്തുക, ഇസ്ലാമിക ജ്യോതിഷം, അറബി മാന്ത്രികം എന്നൊക്കെ പേരിട്ട് ഹൈന്ദവ ആചാരങ്ങള്‍ കടമെടുത്ത് സാക്ഷാല്‍ ജ്യോത്സ്യപ്പണി നടത്തി മുസ്ലിം സാധാരണക്കാരെ കുഫ്റിലേക്ക് നയിക്കുക, വീട് നിര്‍മ്മാണത്തിനും വീടിന്റെ സുരക്ഷക്കും വേണ്ടിയാണെന്ന് ജല്‍പ്പിച്ച് കൊണ്ട് ‘ഇസ്ലാമിക വാസ്തുവിദ്യ’ എന്ന് ഓമനപ്പേരിട്ട് ഹൈന്ദവരുടെ വാസ്തുവിദ്യാ വിധികള്‍ക്ക് ഇസ്ലാമിന്റെ കുപ്പായമണിയിച്ച് വിവരമില്ലാത്ത മുസ്ലിംകളെ ചൂഷണം ചെയ്യുക, ഏലസ്സും ഉറുക്കും ജപിച്ചൂതിയ ചരടുകളും തകിടുകളും മറ്റും ഉപയോഗിച്ച് സിഹ്റും മന്ത്രബിസിനസുകളും പിശാച് സേവയും നടത്തി രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്ന മുസ്ലിം ബഹുജനങ്ങളെ കബളിപ്പിച്ച് പണം തട്ടുക, വിലായത്തിന്റെയും കറാമത്തിന്റെയും മറപിടിച്ച് ഹൈന്ദവ ഐതിഹ്യങ്ങളെപ്പോലും തോല്‍പ്പിക്കുന്ന കള്ളക്കഥകള്‍ പ്രചരിപ്പിച്ച് സിദ്ധവ്യാപാരവും ആത്മീയ കച്ചവടവും നടത്തുക, സൂഫിസമെന്ന പേരില്‍ ശൈഖും മുരീദും ബൈഅത്തും അടിച്ചേല്‍പ്പിച്ച് ഇവയെല്ലാം ത്വരീഖത്തിലൂടെ ആത്മീയ സായൂജ്യം നേടാനുള്ള വഴികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാമരജനങ്ങളുടെ സമ്പത്തും മാനവും ഈമാനും ചൂഷണം ചെയ്യുക, മഹാന്‍മാരുടെ മദ്ഹുകള്‍ പറയാനെന്ന പേരില്‍ അവരുടെ മേല്‍ കെട്ടിയുണ്ടാക്കിയ മാലയും മൌലിദും റാതീബും ചൊല്ലി ശിര്‍ക്ക് പ്രചരിപ്പിച്ച് പണം തട്ടുക, റസൂലിനോടുള്ള മുഹബ്ബത്ത് എന്ന പേരില്‍ ഇസ്ലാമിലില്ലാത്ത നബിദിനാഘോഷങ്ങള്‍ നടത്തി അതിന്റെ മറവില്‍ ശിര്‍ക്ക് കലര്‍ന്ന മൌലിദുകള്‍ പാടി കൈമടക്കും വാങ്ങി ജനങ്ങളെ കബളിപ്പിക്കുക… തുടങ്ങി തൌഹീദിനും സുന്നത്തിനും വിരുദ്ധമായ നിരവധി കൊടിയ ചൂഷണങ്ങള്‍ നടത്തുന്ന ഈ ‘മതവാണിഭ’ക്കാരാണ് ഇപ്പോള്‍ ‘തൌഹീദ് കാംപയ്ന്‍’ നടത്തുന്നത്!!? ഇവര്‍ തന്നെയാണ് ഏറ്റവുമൊടുവില്‍ പ്രവാചകന്റെ തിരുശേഷിപ്പ് എന്ന പേരില്‍ മുംബെയിലുള്ള ഏതോ ഒരു ജാഹിലിന്റെ കയ്യിലുള്ള മുടി കൊണ്ട് വന്ന് പാവങ്ങളുടെ കോടികള്‍ കവര്‍ന്നെടുത്തതും!!

പ്രവാചകന്റെ തിരുകേശമാണെന്ന് പച്ചക്കള്ളം പറഞ്ഞ് ഏതോ പെണ്ണൊരുത്തിയുടെ മുടിക്കെട്ട് മുംബെയില്‍ നിന്നും അബൂദാബിയിലെ ഖസ്റജി എന്ന കുടുംബനാമമുള്ള ഒരു ലോകഖുറാഫി മുഖേന കാരന്തൂരിലെത്തിച്ച്, ആ തരികിട മുടി സൂക്ഷിക്കാന്‍ നാല്‍പ്പത് കൊടിയുടെ പള്ളി വേണമെന്ന് അനുയായികളെ വിശ്വസിപ്പിച്ച് കണക്കില്ലാതെ കോടികള്‍ തട്ടിയവരാണ് ഇക്കൂട്ടര്‍. ഇവരുടെ ഇത്തരം തട്ടിപ്പുകളെ പൊതുസമൂഹത്തിലും മുസ്ലിം ഉമ്മത്തിനിടയിലും തുറന്ന് കാട്ടുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് മുജാഹിദുകള്‍. ദുരാചാരങ്ങളുടെ പങ്കുപറ്റികളായ ഖുറാഫീ മുസ്ല്യാക്കന്‍മാര്‍ക്ക് മുജാഹിദുകളോടുള്ള തീരാത്ത കുടിപ്പകയുടെ അടിസ്ഥാനം ഇതാണ്. ഈ കുടിപ്പക കാരണമാണ് മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ചിലരുണ്ടാക്കിയ താല്‍ക്കാലികമായ ആശയക്കുഴപ്പങ്ങള്‍ മുതലെടുക്കാനും അതോടൊപ്പം അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും തങ്ങളുടെ ഗതികേട് മറച്ച് പിടിക്കാനും ‘തൌഹീദ് അചഞ്ചലമാണ്’ എന്ന തലക്കെട്ടില്‍ കാംപയിനുമായി രംഗത്തിറങ്ങി നോക്കുന്നത്.

മുടിവ്യവസായത്തിനെതിരിലുള്ള മുസ്ലിം കൈരളിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത പ്രബോധനത്തിന്റെ ഫലമായി പൊതുസമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയും പിടിച്ച് നില്‍ക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ ഉഴറുകയുമാണ് മുടിസുന്നികള്‍. അതിന് പുറമെ പാളയത്തിനുള്ളില്‍ ദിനേനയെന്നോണം വളര്‍ന്ന് കൊണ്ടിരിക്കുന്ന കലഹങ്ങളും. ഈ ക്ഷീണം അണികളെ ബാധിക്കാതിരിക്കാനാണ് ഇവര്‍ കാംപയിന്‍ പ്രഖ്യാപിച്ചത്. പക്ഷെ മൂന്ന് മാസം കാംപയ്ന്‍ നടത്തിയിട്ടും കേരളമുസ്ലിംകള്‍ക്കിടയില്‍ അത് യാതൊരു ചലനവുമുണ്ടാക്കിയില്ല എന്നത് തന്നെ ഇവരുടെ ദുഷ്ടലാക്കിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ്. കേശഖുറാഫികളുടെ മുമ്പത്തെ കാംപയ്നുകളെ അപേക്ഷിച്ച് ഈ കാംപയ്ന്‍ അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും യാതൊരു ചൂടും ചൂരുമുണ്ടാക്കാതെ പോയതും ഇതു കൊണ്ടാണ്.

മുടിവിവാദത്തില്‍ മൃതപ്രായമായ കാരന്തൂരിസത്തിന് ഈ കാംപയ്ന്‍ കൊണ്ട് പുതുജീവന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച ഖുറാഫീ നേതാക്കളോട് പറയട്ടെ. ഒരു കാംപയ്ന്‍ നടത്തി ഞങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പ് മുതലെടുക്കാനുള്ള ആദര്‍ശ ഭദ്രതയൊന്നും നിങ്ങള്‍ക്കില്ല എന്നത് കാലം തെളിയിച്ചതാണ്. തട്ടിക്കൂട്ടിയ ഈ കാംപയ്ന്‍ കൊണ്ട് തല്‍ക്കാലം നിങ്ങളുടെ അണികളില്‍ ചിലരെയൊക്കെ സമാധാനിപ്പിക്കാന്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്നല്ലാതെ സലഫികളുടെ തൌഹീദില്‍ ചാഞ്ചല്യമുണ്ടെന്ന് വരുത്താനോ അതിനെ മറയാക്കി ആദര്‍ശബോധമുള്ള ഒരു മുജാഹിദിനെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനോ ഇതുപോലെ ആയിരം കാംപയ്ന്‍ നടത്തിയാലും നിങ്ങള്‍ക്ക് സാധ്യമല്ല. കാരണം, കേവല താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷത്തിലും ആദര്‍ശം മാറ്റിപ്പറയുന്ന മൂന്നോ നാലോ പേരടങ്ങുന്ന കോക്കസല്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിത്തറ. മറിച്ച്, ക്വുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ആദര്‍ശത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുകയും ചെയ്ത ആയിരക്കണക്കിന് സലഫീ പ്രവര്‍ത്തകരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. അത്തരം ആദര്‍ശ ബോധമുള്ള പ്രവര്‍ത്തകര്‍ തൌഹീദീ ദഅ്വത്തുമായി ഇനിയുമിറങ്ങാന്‍ പോകുകയാണ് മുസ്ലിം കൈരളിയിലേക്ക്. ആദര്‍ശത്തെ സ്നേഹിക്കുന്ന സലഫികളുടെ മുന്നില്‍ മുട്ടിടിച്ച് പോയ ചരിത്രമേയുള്ളൂ കേരള ഖുറാഫികള്‍ക്ക്. അചഞ്ചലവും അജയ്യവുമായ തൌഹീദെന്തെന്നും ഖുറാഫീ തൌഹീദിന്റെ ആദര്‍ശപാപ്പരത്തമെന്തെന്നും സലഫീ പ്രവര്‍ത്തകര്‍ വരും നാളുകളില്‍ കേരളജനതയെ വീണ്ടും അറിയിക്കും. ഇന്‍ശാ അല്ലാഹ്.

No comments :

Post a Comment

Note: Only a member of this blog may post a comment.