Saturday, June 21, 2014

സമസ്തക്കാരുടെ ശിര്ക്കിനു ഖുർആൻ ആയത്ത് തെളിവോ..??

പരിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ ദുർവ്യാഖ്യാനിക്കപ്പെടുന്ന ഒരു വചനമാണ് സൂറത്തുന്നിസാഹിലെ അറുപത്തിന്നാലാമത്തെ വചനം.വഫാത്തായ റസൂൽ(സ)യോട് ഇസ്തിഗ്ഫാറിനെ(പാപമോചനം) ചോദിക്കുവാൻ തെളിവായിക്കൊണ്ട് കേരള സമസ്തക്കാർ ഈ ആയത്തിനെ വളരെയധികം ദുർവ്യാഖ്യാനിക്കുന്നതുകൊണ്ടു തന്നെ ഈ ആയത്തിന്റെ യഥാർത്ഥ ഉദ്ധേശം എന്താണെന്നും,ഈ ആയത്ത് ആരെ ഉദ്ധേശിച്ചു കൊണ്ടാണ് അവതരിച്ചതെന്നും,ഈ ആയത്തിൽ വഫാത്തായ റസൂലിനോട് ഇസ്തിഗ്ഫാറിനെ ചോദിക്കാൻ തെളിവുണ്ടൊ എന്നൊക്കെ നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

റസൂൽ(സ)യുടെ കാലത്ത് ഖുർആനിലും,മുൻവേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ടു ഉരുവിടുകയും,മുസ്ലിം വേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപട വിശ്വാസികളുടെ ചില ചെയ്തികളും,അവയെക്കുറിച്ചുള്ള ആക്ഷേപവുമാണ് ഈ ആയത്തിന് മുമ്പുള്ള വചനങ്ങളിൽ കാണുന്നത്.അത്് അറുപത് മുതൽ അറുപത്തി മൂന്നു വരെയുള്ള വചനങ്ങളും അതിന്റെ വ്യാഖ്യാനവും വായിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവരുടെ ആക്ഷേപത്തിന് ഹെതുവായിതീര്ന്ന ചില കാരണങ്ങള്‍ ഖുര്‍’ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചു കാണുന്നു. മുനാഫികുകളിലെ ഒരാളും ഒരു യാഹൂദിയും തമ്മില്‍ വഴക്കുണ്ടാവുകയും മുഹമ്മദ്‌(സ) യുടെ തീരുമാനത്തില്‍ വെക്കാമെന്നു യാഹൂദിയും കഹബു ബിനുല്‍ അഷ്‌റഫ്‌ എന്ന യാഹൂദിതലവന്റെ തീരുമാനത്തില്‍ വെക്കമെന്നു മുനാഫിക്കും പറഞ്ഞു, ഇതാണ് അവയില്‍ ഒന്ന്

അങ്ങനെ തമ്മിൽ ഭിന്നിപ്പും വഴക്കും വരുമ്പോൾ തിരുമേനി(സ)യുടെ തീരുമാനത്തിനു വെക്കാൻ ശ്രമിക്കാതെ താഗൂത്തുകളെ സമീപിച്ച് സ്വന്തം ശരീരത്തോട് തന്നെ അക്രമം പ്രവർത്തിച്ച, അതായത് അവർ താഗൂത്തിനെ വിധി കർത്താവാക്കി അല്ലാഹുവിന്റെ കിതാബിൽ നിന്നും,റസൂലിന്റെ സുന്നത്തിൽ നിന്നും അവർ അതിലേക്ക് വിളിക്കപ്പെട്ടാൽ തെറ്റിപ്പോവുക എന്ന മഹാപാപം പ്രവർത്തിക്കുക വഴി തങ്ങളോടുതന്നെ അങ്ങേയറ്റത്തെ അക്രമം പ്രവർത്തിച്ച മുനാഫികീങ്ങളെ ഉദ്ധേശിച്ചുകൊണ്ടാണ് അല്ലാഹുത്തആലാ അറുപത്തി നാലാമത്തെ വചനത്തിൽ 
ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُم
(ْഅവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്) എന്ന് പറഞ്ഞത് അല്ലാതെ ഖിയാമത്ത് നാൾ വരെ തെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ആളുകളെ കുറിച്ചല്ലെന്ന് ചുരുക്കം. അങ്ങനെ സ്വഹാബത്ത് മനസ്സിലാക്കുകയൊ,ഒരൊറ്റ മുഫസ്സിരീങ്ങളും പറഞ്ഞിട്ടില്ല എന്നും കൂടി നാം മനസ്സിലാക്കുക അങ്ങനെ റസൂലിനെ ധിക്കരിക്കുക വഴി അക്രമം പ്രവർത്തിച്ച മുനാഫിഖുകൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ബാക്കിയുള്ള ഭാഗത്ത് അല്ലാഹുത്തആലാ പറയുന്നത്.ഇത് ഒന്നു കൂടി വ്യക്തമാകണമെങ്കിൽ ഇസ്ലാമിലെ പ്രാമാണികമായ തഫ്സീറായ തഫ്സീറുത്വബ്രിയിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം ‍


القول في تأويل قوله تعالى: { وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَاءوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }.

يعني بذلك جلّ ثناؤه: ولو أن هؤلاء المنافقين الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدوداً، إذ ظلموا أنفسهم باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت وصدودهم عن كتاب الله وسنة رسوله، إذا دعوا إليها جاءوك

ഇബ്നു ജരീരിത്ത്വബ്രി(റ)പറയുന്നു:അവർ അവരോട് തന്നെ അക്രമം ചെയ്തു പോയാൽ ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُم . ......എന്ന വചനം കൊണ്ട് അല്ലാഹു ഉദ്ധേശിക്കുന്നത.ഈ രണ്ടു സൂക്തങ്ങളിൽ വിവരിച്ചു പറഞ്ഞ ഈ മുനാഫിഖുകൾ,അല്ലാഹുവിന്റെയും,അവന്റെ റസൂലിന്റെയും വിധിയിലേക്ക് വിളിക്കപ്പെട്ടാൽ അത് തട്ടിക്കളയുന്നവരായിരുന്നു.അവർ ത്വാഗൂത്തിനെ വിധി കർത്താവാക്കി അല്ലാഹുവിന്റെ കിതാബിൽ നിന്നും,റസൂലിന്റെ സുന്നത്തിൽ നിന്നും അവർ അതിലേക്ക് വിളിക്കപ്പെട്ടാൽ തെറ്റിപ്പോകുക എന്ന മഹാപാപം പ്രവർത്തിക്കുക വഴി തങ്ങളോടുതന്നെ അങ്ങേയറ്റത്തെ പാപം ചെയ്തവരാണ്.

അപ്പോൾ ഇവിടെ അവർ അവരോട് തന്നെ അക്രമം ചെയ്തത് എന്നുള്ളത് അല്ലാഹു ഉദ്ധേശിച്ചത് റസൂലിന്റെ കൽപന ദിക്കരിച്ച ആ കാലഘട്ടത്തിലെ മുനാഫിഖീങ്ങളാണ് എന്ന് കൃത്യമായി മനസ്സിലായി. അതല്ലാതെ സമസ്തക്കാർ വ്യാഖ്യാനിക്കുന്നത് ഇപോലെ എല്ലാ കാലത്തേക്കും ഉള്ള പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ആളുകളും ഇതിൽ ഉൾപ്പെട്ടു എന്ന് അല്ലാഹു ഉദ്ധേശിച്ചിട്ടില്ല എന്ന് വ്യക്തം. എനി അതേ ആയത്തിൽ റസൂലിന്റെ അടുത്ത് അല്ലാഹുവിനോട് പാപമോചനത്തിന് പറയാൻ പോകണം എന്ന് പറഞ്ഞത് ആരെ ഉദ്ധേശിച്ചു കൊണ്ടാണ് എന്നത് കൂടി മനസ്സിലാക്കിയാൽ വിശയം ഒന്നു കൂടി വ്യക്തമാകും എന്ന് കരുതുന്നു. 

ഇമാം ത്വബ്രി(റ) തന്നെ പറയുന്നു.

يا محمد حين فعلوا ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاءوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم الله رسوله صلى الله عليه وسلم مثل ذلك. وذلك هو معنى قوله: { فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ }.

ഓ മുഹമ്മദ് നിന്റെ വിധിയെ അവഗണിച്ച് ത്വാഗൂത്തിന്റെ വിധിയിൽ തൃപ്തരാവുക എന്ന അവരുടെ പ്രവർത്തിക്കു ശേഷം പാശ്ച്ചാത്താപവിവശരായി നിന്റെയടുത്ത് വരികയും,എന്നിട്ട് തങ്ങളുടെ പാപം വിട്ടു പൊറുത്ത് ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അല്ലാഹുവിനോട് അവർ ചോദിക്കൂകയും അവർക്കു വേണ്ടി അല്ലാഹുവിനോട് അവന്റെ റസൂലും അപ്രകാരം ചോദിക്കുകയും ചെയ്താൽ എന്നാണ് - ‍ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ അവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ( എന്ന വചനത്തിന്റെ വിവക്ഷ (ത്വബരി‐ 5/100)

നോക്കു സഹോദരൻമാരെ ഒരു വിശദീകരണമാവശ്യമില്ലാത്ത വിതം ഈ ആയത്തിന്റെ ഉദ്ധേശ മെന്താണെന്നും,ഈ ആയത്ത് ആരെ ഉദ്ധേശിച്ചുകൊണ്ടാണ് അവതരിച്ചതെന്നും മുകളിൽ കൊടുത്ത തഫ്സീർ വായിക്കുന്നതിലൂടെ നമുക്ക് കൃത്യമായി മനസ്സിലായി. ഇതേ രൂപത്തിലുള്ള വിശദീകരണം തന്നെയാണ് തഫ്സീർ റാസി പരിശോധിച്ചാലും,തഫ്സീർ ജലാലയ്നി പരിശോധിച്ചാലും നമുക്ക് കാണാൻ സാധിക്കുന്നത്

എനി ഈ വചനത്തിൽ വഫാത്തായ റസൂലിന്റെ കബ്റിന്റെ അടുത്ത് പോയി ഇസ്തിഗ്ഫാറിനെ ചോദിക്കുവാൻ തെളിവുണ്ട് എന്ന് പറയുന്ന സമസ്തക്കാരുടെ വാദത്തിൽ വല്ല കഴമ്പും ഉണ്ടൊ എന്ന് നമുക്ക് നോക്കാം.

സഹോദരൻമാരെ നാം ഒന്നാമതായി മനസ്സിലാക്കേണ്ട ഒരു കാര്യം ഈ കാര്യത്തിലും ഇവർക്ക് പ്രമാണത്തിന്റെ പിൻബലമില്ല എന്നുള്ളതാണ് വാസ്തവം.ഈ ആയത്തിനെയും ഇവർ സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയിട്ടുള്ളതു പോലെ മനസ്സിലാകിയിട്ടില്ല എന്നു കൂടി നാം മനസ്സിലാക്കുക.ഈ വിശയത്തിൽ അതായത് ഈ ആയത്ത് കാസ്സായിട്ടുള്ളതല്ല ആമ്മായിട്ടുള്ളതാണ് അതുകൊണ്ട് തന്നെ ഖിയാമത്ത് നാൾ വരെ തെറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ആളുകൾക്കും ഇത് ബാധകമാണ് അതിനാൽ തെറ്റ് ചെയ്തവർ റസൂലി(സ)ന്റെ വഫാത്തിനു ശേഷം ആണെങ്കിൽ അവിടുത്തെ കബ്റിന്റെ അരികിൽ പോയി ഇസ്തിഗ്ഫാറിനെ ചോദിക്കണം എന്നു വാദിക്കുന്നവർക്ക് അവരുടെ വികലവാദം ബോധ്യപ്പെടത്തിക്കൊടുക്കാൻ ഏറ്റവും
ഉപകാരപ്പെടുത്താവുന്നത് ഹംബലീ മദ്ഹബിലെ പ്രമുഖ പണ്ഢിതനും,മുഹദ്ധിസും,ഇബ്നു കസീർ(റ)യുടെ ഉത്തമ സുഹൃുത്തും,ഉത്തമ സഹപാഠിയും,ഇത്തരത്തിൽ ഖുർആനും,ഹദീസും ദുർവ്യാഖ്യാനിക്കുന്നവർക്ക് മറുപടിയും എഴുതിയിട്ടുള്ള ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)യുടെ അസ്സാരിമുൽ മുൻക് ഫീ റദ്ധ് അലൽ സുബുക്കി എന്ന ഗ്രൻഥത്തിലെ ഉദ്ധരണികളാണ്.അത് ഒന്ന് നമുക്ക് പരിശോധിക്കാം

وأما دلالة الآية على خلاف تأويله فهو أنه سبحانه صدرها بقوله : { وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ } (النساء 064) وهذا يدل على أن مجيئهم إليه ليستغفر لهم إذ ظلموا أنفسهم طاعة له ، ولهذا ذم من تخلف عن هذه الطاعة ، ولم يقل مسلم أن علي من ظلم نفسه بعد موته أن يذهب إلى قبره ويسأله أن يستغفر له ، ولو كان هذا طاعة له لكان خير القرون قد عصوا هذه الطاعة وعطلوها ووفق لها هؤلاء الغلاة العصاة

ഈ ആയത്തിന്റെ താൽപര്യം സുബുക്കിയുടെ ദുർവ്യാഖ്യാനത്തിന് കടക വിരുദ്ധമാണ്.കാരണം അല്ലാഹു ഈ ആയത്ത് ആരംഭിച്ചിട്ടുള്ളത് തന്നെ അല്ലാഹുവിന്റെ അനുവദി പ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒരു റസൂലിനെയും നിയോഗിച്ചിട്ടില്ല എന്നു പറഞ്ഞു കൊണ്ടാണ്.അപ്പോൾ ഈ ആയത്ത് അറിയിക്കുന്നത് ആ കപട വിശ്വാസികൾ പ്രവാചകൻ(സ)യുടെ അടുക്കലേക്ക് വന്ന് പ്രവാചകനോട് ഇസ്തിഗ്ഫാറിനു വേണ്ടി തേടിക്കഴിഞ്ഞാൽ അത് പ്രവാചകൻ(സ)യോടുള്ള ഒരു അനുസരണമാണ്.അതു കൊണ്ട് തന്നെ ഈ അനുസരണത്തിൽ നിന്നും പിന്തിരിഞ്ഞു കളഞ്ഞതുകൊണ്ട് കപട വിശ്വാസികളെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.പ്രവാചകൻ(സ)യുടെ മരണത്തിന് ശേഷം വല്ലവനും തെറ്റുകാരനായാൽ പ്രവാചകന്റെ കബ്റിന്റെ അടുക്കലേക്ക് പോയി പ്രവാചകനോട് ഇസ്തിഗ്ഫാറിനു വേണ്ടി തേടാൻ ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. റസൂലിന്റെ വഫാത്തിനു ശേഷവും ഇതൊരു അനുസരണമായിരുന്നുവെങ്കിൽ ഏറ്റവും ഉൽകൃഷ്ടരായ മൂന്ന് തലമുറകൾ ഈ അനുസരണത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് അർത്ഥമായില്ലെ?(കാരണം ആ മൂന്നു നൂറ്റാണ്ടുകളിലും അക്രമം പ്രവർത്തിക്കുകയോ,തെറ്റുകൾ ചെയ്ത ജനങ്ങളുണ്ടാകാം അവരാരും റസൂലിന്റെ കബ്റിന്റെ അടുത്ത് പോയി ഇസ്തിഗ്ഫാറിനെ ചോദിച്ചിട്ടില്ല).എന്നാൽ ഈ തിൻമ പ്രവർത്തിക്കുന്നവർക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ സാധിക്കുകയും ചെയ്തത്?

അപ്പോൾ ഈയൊരു പണ്ഢിതോചിതമായ വിശദീകരണത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഈയൊരു വചനം കൊണ്ട് അർത്ഥമാക്കുന്നത് ഇവിടെയുള്ള അനുസരണം അത് പ്രവാചകന്റെ ജീവിതകാലത്ത് തെറ്റ് ചെയ്ത മുനാഫിഖുകൾക്ക് ബാധകമായതാണ്.അല്ലാതെ കിയാമത്ത് നാൾ വരേക്കും തെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ജനങ്ങൾക്കു വേണ്ടിയല്ല എന്നാണ്.അങ്ങനെ സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കുകയൊ,അത് പ്രകാരം അവർ റസൂലിന്റെ കബ്റിന്റെ അടുത്ത് ഇസ്തിഗ്ഫാറിനെ ചോദിക്കുവാൻ പോവുകയൊ ചെയ്തിട്ടില്ല എന്നു മനസ്സിലാക്കാം.എനി ഇവർ പറയുന്നതു പോലെ ഇത് റസൂലിന്റെ വഫാത്തിന് ശേഷവും അവിടുത്തെ കബ്റിന്റെ അടുത്തേക്ക് ഇസ്തിഗ്ഫാറിനെ ചോദിക്കാൻ പോകണം എന്നായിരുന്നുവെങ്കിൽ അതിന്റെ ഭവിശ്യത്ത് കൂടി മഹാനവർകൾ വിശദീകരിക്കുന്നു.അതും കൂടി വായിച്ച് നമുക്ക് തൽകാലം അവസാനിപ്പിക്കാം

) ولو كان يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به
ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ

ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി)

No comments :

Post a Comment

Note: Only a member of this blog may post a comment.