Monday, June 30, 2014

പഠനാർഹമായ മറുപടി

ബഹുമാനുപ്പെട്ട നൗഷദിക്ക, അസ്സലാമു അലൈക്കും...

നമ്മുക്കിടയില്‍ ഉണ്ടായ ചെറിയൊരു വാദപ്രതിവാദമാണ് ഈ മറുപടി താങ്ങള്‍ക്ക്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മരിച്ചുപോയ മഹാന്മാരോട് അവരുട കഴിവില്‍പെട്ട സഹായം ചോദിക്കാം എന്നാണ്‌ താങ്കളുടെ വാദമെന്നു ഞാന്‍ മനസ്സിലാകുന്നു. മരിച്ചുപോയവര്‍ക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്ത് കഴിവാണ് അവര്‍ക്കുള്ളത് എന്നൊന്ന് താങ്ങള്‍ പറഞ്ഞു തരിക. .താന്തോന്നിത്തരങ്ങളെ ആദര്‍ശവല്‍ക്കരിക്കുകയാണ് താങ്കള്‍. പരസ്യമായി മറുപടി പറയുന്നത്ക്കൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നു. മുസ്ലിങ്ങള്‍ എല്ലാവരും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവരാണ്. ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നതും അത് തന്നെയാണ്, തന്റെ സ്രാഷ്ടാവായ നാഥനോട് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാവൂ. മരിച്ചുപോയ മഹാന്മാരോട് സഹായം ചോദിച്ചാലും അവര്‍ അത് കേള്‍ക്കുകയോ അതിനു ഉത്തരം ചെയ്യുകയോ ഇല്ലെന്ന് ഖുര്‍ആന്‍ തന്നെ വിശദമാക്കിയിട്ടുണ്ട്.

അല്ലാഹുവിനോട് മാത്രമേ സഹായം അഭ്യര്‍ഥിക്കാവൂ എന്ന് സൂറത്തുല്‍ ഫാത്തിഹ ഒതിയാല്‍ മാത്രം മനസ്സിലാകും. ഫാത്തിഹയുടെ പോലും അര്‍ത്ഥം മനസ്സിലാകാത്തതുക്കൊണ്ടാണ് താങ്ങള്‍ തന്റെ സഹായാഭ്യര്‍ത്ഥനയും ആരാധകളും മരിച്ചുപോയ മഹാന്മാരിലേക്ക് വഴിതിരിച്ചു വിടുന്നത്. അല്ലാഹുവേ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും, നിന്നോട് മാത്രം സഹായം തേടുകയും ചെയുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് അല്ലാഹുവിലേക്ക് നിങ്ങള്‍ സഹായാഭ്യര്‍ത്ഥന നടത്താനാണ്. അല്ലാഹുവിനോട് മാത്രമേ സഹായം അഭ്യര്‍ത്തിക്കാവൂ എന്ന് ഈ അയത്തില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ഈ അയത്തിനു എതിരായി പ്രവര്‍ത്തികുന്നത് ശിര്‍ക്കാണെന്ന് ഞാന്‍ പലതവണ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതാണ്. അപ്പോയാണ് താങ്കള്‍ നാം നമ്മുടെ നിത്യ ജീവിതത്തില്‍ പല കാര്യങ്ങളും സാധിച്ചു കിട്ടുന്നതിനായി പരസ്‌പരം പല സഹായങ്ങളും ചോദിക്കാറുണ്ടല്ലോ അപ്പൊ അതും ശിര്‍ക്കായിത്തീരില്ലേ??? കൊച്ചുകുട്ടികളാണ് ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ അതിനു ഉത്തരം പറയുന്നത് മാന്യതയായി കണക്കാക്കാമായിരുന്നു. വളരെ പരിഹാസം നിറഞ്ഞ ഈ ചോദ്യത്തിന് മൗനം പാലിക്കുകയാണ് വേണ്ടത്. തൗഹീദും ശിര്‍ക്കും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിപ്പോലും താങ്കള്‍ക്കില്ലേ??. മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ അവരോടു ചോദിക്കുന്നതിന്‌ യാതൊരു വിരോധവുമില്ല. ജാതിയും മതവുമൊന്നും നോക്കാതെ മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നതിന്‌ വിരോധമില്ലെന്ന്‌ മാത്രമല്ല അങ്ങനെ സഹായം ചോദിച്ചാല്‍ സഹായം ചെയ്യുന്നത്‌ പുണ്യവും കൂടിയാണ്‌. പരസ്‌പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുകയെന്നത്‌ സാമൂഹ്യ ജീവിതത്തിന്റെ നിലനില്‍പിന്ന്‌ അനിവാര്യവുമാണ്‌. അതിനാല്‍ മനുഷ്യ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ ശിര്‍ക്കാവുകയില്ല. അത്‌ തികച്ചും അനുവദനീയമാണ്‌. പക്ഷെ മനുഷ്യ കഴിവില്‍പ്പെട്ട ചില സഹായതേട്ടം ശിര്‍ക്കിലേക്കുള്ള മാര്‍ഗമായതിനാല്‍ അത് ഹറാമാണ്. എന്നാല്‍ മനുഷ്യന് സാധ്യമല്ലാത്ത ഏതെങ്കിലുമൊരു കാര്യം മനുഷ്യരല്ലാത്ത സൃഷ്ടിക്ക് സാധ്യമെങ്കില്‍ ആ സഹായം അതേ സൃഷ്ടിയോട് ആവശ്യപ്പെടുന്നത് പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നു എന്ന അഭിപ്രായപ്രകടനമല്ല ഇത്. മനുഷ്യന് കഴിയാത്തതും എന്നാല്‍ അതേ സമയം മറ്റേതെങ്കിലും സൃഷ്ടിക്ക് കഴിയുന്നതുമായ വല്ല കാര്യത്തിലും സഹായം ആവശ്യപ്പെട്ടാലും അത് പ്രാര്‍ഥനയാകില്ല. ഒരു ഉദാഹരണത്തിന്.., നല്ല ഭാരമുള്ള ഒരു മരത്തടി മാറ്റാന്‍ മനുഷ്യന് കഴിയില്ല. പക്ഷെ മറ്റൊരു സൃഷ്ടിയായ ഒരു ആനയ്ക്ക് അത് കഴിയും. അപ്പോള്‍ ആ മരത്തടി മാറ്റാന്‍ ആനയോട് ആവശ്യപ്പെടുന്നത് ശിര്‍ക്കാവുകയില്ല.

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. തീര്‍ച്ച’’     (മുഅ്മിന്‍ 60)

മനസ്സറിയാനും പ്രതികരിക്കാനുമുള്ള കഴിവ് അല്ലാഹുവിനു മാത്രമേയുള്ളൂ... അതിനാല്‍ തന്നെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും അതിനു ഉത്തരം നല്‍കുന്നവനും അല്ലാഹുവാകുന്നു. അതുക്കൊണ്ട് തന്നെ പ്രാര്‍ത്ഥനയും അല്ലാഹുവിനോട് നടത്തിയാലെ ഫലപ്പെടുകയുള്ളൂ..

“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെവിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുക്കൊണ്ട് എന്റെ ആഹ്വാനം അവന്‍ സ്വീകരിക്കുകയും എന്നില്‍ അവന്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവന്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്”. (അല്‍ ബഖറ 186)

മരിച്ചുപോയ മഹാന്മാരോടുള്ള സഹായതേട്ടം വൃഥാവേലയാണ്. മാത്രവുമല്ല ദൈവധിക്കാരവുമാണ്. അല്ലാഹുവിന്റെ അവകാശത്തില്‍ പങ്കുചേര്‍ക്കലാണ് മരിച്ചവരോടുള്ള പ്രാര്‍ഥനകള്‍.
താങ്കള്‍ ശൈഖ്, വലിയ്യ്‌, തങ്ങള്‍, ഖ്വാജാ, ആണ്ടവര്‍, ഖുതുബ് തുടങ്ങിയ പലപേരുകളിലേക്ക് പ്രാര്‍ഥനകള്‍ വഴിതിരിച്ച് വിടാം എന്ന് വാദിക്കുന്നു. ബദ്’രീങ്ങള്‍, ഉഹ്ദീങ്ങള്‍ തുടങ്ങിയ സ്വഹാബികളിലേക്ക് പ്രാര്‍ത്ഥനകള്‍ നിര്‍ലോഭം നടത്താമെന്നും വാദിക്കുന്നു. മരിച്ചുപോയ ഇവര്‍ താങ്കളുടെ പ്രാര്‍ഥനയോ സഹായതേട്ടവോ മറ്റും എന്തിനു താങ്കളുടെ വിളിപോലും കേള്‍ക്കുകയോ അതിനു മറുപടി പറയുകയൊ ഇല്ല. ജീവിച്ചിരിക്കുന്ന മനുഷ്യരോട് അവരുടെ കഴിവില്പെട്ട എന്തെങ്കിലും ചോദിക്കുന്നത് ശിര്‍ക്കാവുകയില്ല. മരിച്ചുപോയ മഹാന്മാര്‍ താങ്കളുടെ സഹായതേട്ടം ഏതു വഴിയാണ് കേള്‍കുന്നത്??!! ഒന്ന് പറയുക. അവര്‍ എങ്ങനെയാണ് താങ്കള്‍ക്ക് ഉത്തരം പറയുന്നത്??!! ഉത്തരം പറയുക. അവര്‍ എങ്ങനെയാണ് താങ്കളെ സഹായിക്കുന്നത്??!! പറയുക ഉത്തരം. നമ്മെ സംബന്ധിച്ചിടത്തോളം മരിച്ചവര്‍ ഗൈബില്‍പ്പെട്ടതാണ്. അദൃശ്യം, അഭൌതികം എന്നതിന്റെ അറബി ഗൈബ് എന്നാണ്‌.
ഫാത്തിഹ അഞ്ചുനേരവും ഓതാന്‍  അല്ലാഹു നിര്‍ബന്ധമാക്കിയതല്ലേ??

അതില്‍ താങ്ങള്‍ ഒതുന്നതല്ലേ ഞാന്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നുവന്നു.. എന്ന്. എന്നിട്ട് മാറിനിന്നു അല്ലാഹുവിന്റെ സൃഷ്ടികളായ രിഫാഇ ശൈഖിനോടും, അജ്മീര്‍ ഖ്വാജയോടും, ബദ്’രീങ്ങളോടും പ്രാര്‍ഥനയും സഹായതേട്ടവും വഴിതിരിച്ചു വിടുന്നു.

“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ മാര്‍ഗ്ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുക്കൊണ്ട് കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.” (ഇസ്രാഅ് 9)

ഖുര്‍ആനെ അംഗീകരിച്ച് ജീവിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്‍ വ്യക്തി പൂജയെ തടയുന്നു. പ്രാര്‍ത്ഥന സൃഷ്ടാവിനോട് മാത്രമേ പാടുള്ളൂ, സൃഷ്ടികളോട് പാടില്ല.

ബദ്’രീങ്ങളും, ഉഹ്ദീങ്ങളും, ശൈഖന്മാരും, വലിയ്യുകളും തങ്ങളുടെ ജീവിതത്തിനിടയില്‍ അല്ലാഹുവിനോടാണ് രക്ഷ തേടിയത്. അപ്പൊ ഒരുവന്‍ ഇവരോട് രക്ഷ തേടിയാല്‍ അവന്‍ നേരായ വഴിയിലാണോ??!!
ക്രൈസ്തവര്‍ പറയുന്നു അവര്‍ യേശു ക്രിസ്തുവിന്റെ ആളുകളാണ്, യേശു ക്രിസ്തുവിനെ അനുസരിച്ചാല്‍ രക്ഷപ്പെടും, യേശുവിനോട് തേടുകയെന്ന്. ഈസാനബി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു മാതൃക കാണിച്ചു. അവര്‍ ഈസാനബിയോട് പ്രാര്‍ഥിക്കുന്നു. ബദ്’രീങ്ങളൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു നമ്മുക്ക് മാതൃക കാണിച്ചുതന്നു, സുന്നികളോ ബാദ്’രീങ്ങളോട് പ്രാര്‍ഥിക്കുന്നു.  രണ്ടും ഒന്നാ..., വലിയ വിത്യാസമൊന്നുമില്ല.

നിങ്ങള്‍ മുനമ്പത്തെ ബീവിയോട് വിളിച്ചു തേടുന്നു. ക്രിസ്ത്യാനികളോ മറിയം ബീവിയോട് തേടുന്നു. നിങ്ങള്‍ വലിയ്യുകളോടും സ്വഹാബികളോടും തേടുന്നു, ഖബറുകള്‍ സന്ദര്‍ശിക്കുന്നു. ക്രിസ്ത്യാനികളോ വിശുദ്ധരായവരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നു. അതാ പറഞ്ഞെ.., സുന്നികളും ക്രിസ്ത്യാനികളും ഒന്നാണെന്ന്.

“ഊരും പേരുമറിയില്ല മശ്ഹൂറും കുറവല്ല,
ബഹുമാന്യര്‍ പിറന്നുള്ള നാട്”
ഊരും പേരുമൊന്നുമറിയില്ല, പിന്നെയോ.. ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാ.... ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?? ഞാനൊന്ന് ചോദിക്കട്ടെ മുഹമ്മദ്‌ നബി (സ്വ) ജനിച്ച നാട്ടില്‍ തന്നെയല്ലേ അബൂജഹലും ജനിച്ചത്‌. എന്താ കാര്യം?? ബഹുമാനപ്പെട്ടവര്‍ ജനിച്ച നാട്ടിലാണെന്ന് പറഞ്ഞിട്ട് ഒരു ചുക്കുമില്ല.

വളരെ മോശമായ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ താങ്കളില്‍ നിന്നുണ്ടായി. പിന്നെയൊരിക്കല്‍ മാനസാന്തരപ്പെട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. താങ്കള്‍ പറയാനുള്ളത് പറഞ്ഞു... അവസാനമായി എനിക്ക് പറയാനുള്ളത്  കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ എല്ലാകാര്യത്തിലും സഹായാഭ്യര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നാണ്. താങ്കള്‍ നടത്തുന്ന മഹാന്മാരോടുള്ള പ്രാര്‍ത്ഥന വൃഥാവേലയും ശിര്‍ക്കുമാണ്.
പ്രാര്‍ഥനയില്‍ നാം അല്ലാഹുവിനോട്‌ ചോദിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ച് നാമെന്താണോ വിശ്വസിക്കുന്നത്, അതേ വിശ്വാസം മഹാന്മാര്‍ക്കും സമര്‍പ്പിച്ചാണ് നിങ്ങളുടെ പ്രാര്‍ത്ഥന. ഒരു വലിയ്യും ശൈഖും ആരും നിങ്ങള്‍ എന്നോട് പ്രാര്‍ഥിച്ചോളു എന്ന് പറഞ്ഞട്ടില്ല... മരണാനന്തരം എന്നോട് സഹായം ചോദിച്ചോ ഞാന്‍ നിങ്ങളെ സഹായിക്കാം എന്നൊന്നും പറഞ്ഞട്ടില്ല. നിങ്ങള്‍ അല്ലഹുവിനോടല്ലാതെ വിളിക്കരുതേ, അല്ലാഹുവിനോടല്ലാതെ നിങ്ങള്‍ പ്രാര്‍ഥിക്കല്ലേ, അല്ലാഹുവിലല്ലാതെ നിങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കരുതെ എന്നാണ്‌.
മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കാംഎന്നതിനു ഖുര്‍ആനില്‍ തെളിവുണ്ടെന്ന് താങ്കള്‍ പറഞ്ഞു. തനിക്ക് മാത്രമായി ഏതു ഖുര്‍ആനാണ് അള്ളാഹു ഇറക്കിയത്? ഏതു ആയത്താണ് തനിക്ക് മാത്രമായി ഉള്ളത്? ഞാന്‍ വെല്ലുവിളിക്കുന്നു. അതൊന്നു തെളിയിച്ചു കാണിക്കണം.

(അല്ലാഹുവോടല്ലാതെ മനുഷ്യൻ,  ജിന്ന്, മലക്ക്, തുടങ്ങി ഒരു സൃഷ്ടിയോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നതാണ് സലഫീ ആദര്‍ശത്തിന്റെ അടിക്കല്ല്.  ഇതിൽ ഒരു മുജഹിതിനും അഭിപ്രായ വത്യാസമില്ല. )

മലക്കുകളോടും ജിന്നുകലോടും പ്രാര്‍ത്ഥന നടത്താമെന്ന് താങ്കള്‍ക്ക് വല്ല വാദവുമുണ്ടോ? അല്ല, താങ്കളുടെ ഉസ്താദുമാര്‍ മലക്കുകളോടും ജിന്നിനോടും  സഹായം ചോദിക്കാറുണ്ട്. തിങ്കളാഴ്ച വിളിക്കേണ്ട ജിന്ന്, ബുധനാഴ്ച വിളിക്കേണ്ട ജിന്ന്, വെള്ളിയാഴ്ച വിളിക്കേണ്ട ജിന്ന് എന്നൊക്കെ എത്രയെണ്ണം... നിങ്ങളുടെ ഖുതുബിയ്യത് തുടങ്ങുന്നതിന്‍റെ മുമ്പ് തന്നെ ജിന്നിനെ വിളിക്കുന്നുണ്ടല്ലോ. മലക്കിനെ വിളിക്കാന്‍ പറഞ്ഞട്ടില്ലേ... പൊള്ളുമ്പോള്‍ ചൊല്ലേണ്ടത് എന്ന് നിങ്ങള്‍ പറഞ്ഞു നടക്കുന്ന മന്ത്രത്തില്‍ അജ്ബ് യാ ജിബ്റാഈല്‍ എന്നാ വിളിക്കുന്നത്. യാ ജിബ്’രീല്‍ യാ മീക്കാഈല്‍ യാ ഇസ്’റാഫീല്‍ യാ ആസ്റാഈല്‍ എന്നൊക്കെ വിളിച്ചുള്ള ദിക്റും ദുആഉം നിങ്ങള്‍ ചൊല്ലാറുണ്ട്. ഇതൊക്കെ ശിര്‍ക്കല്ല എന്ന വാദം താങ്കല്‍ക്കുണ്ടോ?? ഉണ്ടെങ്കില്‍ പറ. അതിനു അപ്പോള്‍ പറയാം മറുപടി.

No comments :

Post a Comment

Note: Only a member of this blog may post a comment.