Friday, June 6, 2014

മദ്ഹബും പ്രമാണങ്ങളും

ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണെന്ന് നാം മനസ്സിലാക്കി. ആ രണ്ട് പ്രമാണങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തേണ്ടതെന്നും തെളിവുകളുടെ വെളിച്ചത്തില്‍ നാം കണ്ടുകഴിഞ്ഞു. എന്നാല്‍, ഈ അടിസ്ഥാന തത്വം അംഗീകരിക്കാതിരിക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കുമു ള്ള തടസ്സം, അത് തങ്ങള്‍ തഖ്‌ലീദ് ചെയ്യുന്ന മദ്ഹബി നെതിരാണെന്നതാണ്. മദ്ഹബിനപ്പുറം യാതൊന്നും ചിന്തിക്കാന്‍ കഴിയാത്തവിധം അവര്‍ ബന്ധനസ്ഥരാണ്.

എന്നാല്‍, മദ്ഹബുകള്‍ക്ക് ഇത്തരമൊരു അപ്രമാ ദിത്വം ഇസ്‌ലാം കല്‍പ്പിച്ചിട്ടുണ്ടോ? മദ്ഹബിന്റെ ഇമാമുമാരും ആധികാ രിക പണ്ഡിതന്മാരും തങ്ങളെ അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്) ആവശ്യപ്പെട്ടവരാണോ? നാം പരിശോധിക്കേണ്ട പ്രധാന കാര്യ ങ്ങളാണിത്.

ഇസ്‌ലാമിക ലോകത്ത്, വൈജ്ഞാനികമായ നിരവധി സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരാണ് മദ്ഹബിന്റെ പ്രധാന ഇമാമുകളായി അറിയപ്പെടുന്ന ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) എന്നീ മഹാരഥന്മാര്‍. പക്ഷെ, അവരൊന്നും തങ്ങളുടെ അഭിപ്രായങ്ങളെ ഒരു മദ്ഹബായി പ്രഖ്യാപിച്ച് സമൂഹത്തെ ഏല്‍പിച്ച് പോയവരല്ല. പ്രത്യുത, പില്‍കാലത്തുവന്ന തങ്ങളുടെ ചില ശിഷ്യന്മാരും അനുയായികളുമാണ് അവരുടെ പേരില്‍ മദ്ഹബുകള്‍ ആവിഷ്‌കരിച്ചത്. കാലം കുറെ കഴിഞ്ഞപ്പോള്‍ ചില സ്ഥാപി ത താല്‍പര്യക്കാര്‍ പ്രസ്തുത മദ്ഹബുകളെ മതത്തിന്റെ അവസാനവാക്കായി അവതരിപ്പിക്കുകയും നാല് മദ്ഹബും സത്യസമ്പൂര്‍ണമാണെന്നും പ്രസ്തു ത നാലില്‍ ഒരു മദ്ഹബ് പിന്‍പറ്റാതെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്നും; അതില്‍നിന്ന് വിട്ടുനിന്നാല്‍ പിഴച്ചുപോകുമെന്നും വാദിക്കാന്‍ തുടങ്ങി. അത് എത്രത്തോളം കാടുകയറി എന്നു ചോദിച്ചാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനേയും തിരുസുന്നത്തിനേയും നിരാകരിക്കുന്നേടത്തേക്ക് പോലുമെത്തി! ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് മദ്ഹബിനെയും മതനിയമങ്ങളേയും മാറ്റിയെടുക്കുന്നതിനു പകരം, മദ്ഹബിനൊപ്പിച്ച് ഖുര്‍ആനും സുന്നത്തും അങ്ങോട്ട് വ്യാഖ്യാനിക്കുകയും വലിച്ചുനീട്ടുകയും ചെയ്യുന്ന ദാരുണമാ യ പര്യവസാനമാണുണ്ടായത്!! ഒന്നുരണ്ട് ഉദ്ധരണി കള്‍ ശ്രദ്ധിക്കുക: ശാഫിഈ മദ്ഹബുകാര്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മദ്ഹബീ പക്ഷപാതിയായ സ്വാവി എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:

”നാല് മദ്ഹബുകളല്ലാത്തതിനെ തഖ്‌ലീദ്(തെളിവുനോക്കാതെ അന്ധമായി അനുകരിക്കല്‍) ചെയ്യല്‍ അനുവദനീയമല്ല. അതൊരുപക്ഷെ ഖുര്‍ആന്‍ വചനത്തോടും സ്വഹീഹായ ഹദീസിനോടും സ്വഹാബാക്കളുടെ വാക്കിനോടും ഒത്തുവന്നാലും ശരി. നാല് മദ്ഹബുകളില്‍ നിന്നും പുറത്തുപോയവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്.” (തഫ്‌സീര്‍ സ്വാവി: 3/9)

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതനായ ഒരു ഫൈസി, ഒരു മദ്ഹബീ പണ്ഡിതനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത് നോക്കൂ: ”ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി(റ) എഴുതുന്നു: ”സാധാരണക്കാരന്ന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ‘ഇജ്മാഅ്’ ഉണ്ട്.” (മുസ്തസ്ഫ 2/123)” (മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? പേജ്: 23)

എത്ര അപകടകരമായ പ്രസ്താവനകളാണിത്! എന്നാല്‍, മദ്ഹബിന്റെ ഇമാമുകള്‍ ഇതിനുത്തരവാദികളാണോ? ഒരിക്കലുമല്ല! ഇക്കാര്യം അവരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമായി ബോധ്യപ്പെടു ന്നതാണ്. അവരാരുംതന്നെ തങ്ങള്‍ പറയുന്നതാണ് മതത്തിന്റെ അവസാനവാക്കെന്നോ, തങ്ങളെ തെളിവുനോക്കാതെ അന്ധമായി അനുകരിക്കണമെന്നോ (തഖ്‌ലീദ്) പറഞ്ഞിട്ടില്ല. മറിച്ച് അവര്‍ പറഞ്ഞത്, ഞങ്ങള്‍ മതകാര്യത്തില്‍ പൂര്‍ണരല്ലെന്നും ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി നബി()യുടെ സ്വഹീഹായ ഹദീസുകള്‍ കിട്ടിയാല്‍ ഞങ്ങളുടെ അഭിപ്രായങ്ങളെ മാറ്റിവെച്ച് സുന്നത്തിലേക്ക് മടങ്ങണമെന്നുമാണ്. ഇതിനുദാഹരണങ്ങള്‍ അവരുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങളില്‍ എമ്പാടും കാണാം. ചിലത് മാത്രം ഉദ്ധരിക്കാം.

ഒന്നാമത്തെ മദ്ഹബായ ഹനഫീ മദ്ഹബന്റെ ഇമാം അബൂഹനീഫത്തുന്നുഅ്മാനുബ്‌നു സ്സാബിത്(റഹി)ന്റെ നിലപാട്

അദ്ദേഹം പറഞ്ഞു: ”എവിടെനിന്നാണ് നാം തെളി വു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല.” (അല്‍ ബഹ്‌റുര്‍ റാഇഖ് 6/293, ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/309)

മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്:- ”എന്റെ തെളിവുകളറിയാതെ എന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിധി (ഫത്‌വ) നല്‍കുന്നത് നിഷി ദ്ധമാണ്.”

”അല്ലാഹുവിന്റെ ഖുര്‍ആനിനും, നബി()യുടെ ഹദീസിനും എതിരായി ഒരുവാക്ക് ഞാന്‍ (ഇമാം അബൂഹനീഫ) പറഞ്ഞാല്‍, എന്റെ വാക്കിനെ നിങ്ങള്‍ വിട്ടുകളയുക.” (അല്‍ ഈഖാള് പേജ്: 50)

”ഇമാം അബൂഹനീഫ(റ) പറഞ്ഞു: എന്റെ വാക്കുകളെടുത്ത് വിധിക്കുന്നവര്‍ എന്റെ അടിസ്ഥാന തെളിവുകള്‍ അറിഞ്ഞിക്കുകതന്നെവേണം. അദ്ദേഹം ഫത്‌വ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ പറയാറുണ്ട്: ഇത് നുഅ്മാനുബിന്‍ സാബിതിന്റെ അഭിപ്രായമാണ്. ഞാനിത് നന്നായി പരിശോധിച്ചെടുത്തതാണ്. എന്നാല്‍ ഇതിലും നല്ല അഭിപ്രായം കിട്ടിയാല്‍ അത് നിങ്ങള്‍ സ്വീകരിച്ചുകൊള്‍ക അതായിരിക്കും കൂടുതല്‍ ശരി.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പരിഭാഷ. പേജ്: 431. പരിഭാഷകന്‍: കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ പന്താവൂര്‍)

രണ്ടാമത്തെ മദ്ഹബായ മാലികീ മദ്ഹബന്റെ ഇമാം അനസ്ബിനു മാലിക്(റഹി)ന്റെ നിലപാട്

അദ്ദേഹം പറയുന്നു: ”നിശ്ചം, ഞാനൊരു മനു ഷ്യന്‍ മാത്രമാണ്. എനി ക്ക് തെറ്റു പറ്റും, ശരിയാവുക യും ചെയ്യും. അതിനാല്‍ എന്റെ അഭിപ്രായ ങ്ങളിലേ ക്ക് നോക്കുക; (അതില്‍) ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരുന്നതെന്തൊ, അത് നിങ്ങള്‍ സ്വീകരിക്കു ക. ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരാത്തത് നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക.” (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/32)

”നബി()യുടെ ശേഷമുള്ളവരുടെ മൊഴികളി ല്‍ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും. നബി() യുടേതൊഴികെ.” (ഇബ്‌നു അബ്ദില്‍ബി ര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/91. ഉസൂലുല്‍ അഹ്കാം. 6/145, 179)

മൂന്നാമത്തെ മദ്ഹബായ ശാഫിഈ മദ്ഹബന്റെ ഇമാം മുഹമ്മദ്ബിനു ഇദ്‌രീസുശ്ശാഫിഈ(റഹി) യുടെ നിലപാട്

മഹാനവര്‍കള്‍ പറഞ്ഞു: ”എന്റെ ഗ്രന്ഥങ്ങളില്‍ നബി()യുടെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നബി()യുടെ ചര്യയു ടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാര ണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക; എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.” (അല്‍ മജ്മൂഅ് ഇമാം നവവി: 1/63)

”ഏത് വിഷയത്തിലും ഞാന്‍ പറഞ്ഞതിന് വിരു ദ്ധമായി ഹദീസിന്റെ ആളുകള്‍ നബി()യില്‍നിന്നു ള്ള റിപ്പോര്‍ട്ട് സ്വഹീഹായി ഗണിച്ചാല്‍ എന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാന്‍ എന്റെ വാക്കുകളില്‍ നിന്നും വിരമിക്കുന്നു.” (അല്‍ ഹില്‍യഃ 9/107, ഇഅ്‌ലാമുല്‍ മുവഖിഈന്‍: 2/363)

”ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങള്‍ കാണുകയും അതിനെതിരായി നബി()യില്‍നിന്ന് സ്വഹീഹായി ഹദീസ് വരിക യും ചെയ്താല്‍, എന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയെന്ന് നിങ്ങള്‍ മനസ്സിലാക്കു ക.” (ഇബ്‌നു അസാകിര്‍: 1/10, ആദാബുശ്ശാഫിഈ -ഇബ്‌നു അബീഹാതിം: പേജ്: 93)

ചിന്തിക്കുക! ഇതെല്ലാം ശാഫിഈ മദ്ഹബിന്റെ ആചാര്യനായി ഗണിക്കുന്ന സാക്ഷാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനകളാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മദ്ഹബിനെയും അന്ധമായി തഖ്‌ലീദ്(അനുകരണം) ചെയ്യുന്നതിനെ എത്ര ഗൗരവത്തോ ടെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. ശാഫിഈ മദ്ഹ ബുകാര്‍ എന്ന പേരില്‍ പരിചയപ്പെടുത്തപ്പെടുന്നവര്‍ ഇനിയെങ്കിലും സഗൗരവം പുനര്‍വിചിന്തനം നടത്തേ ണ്ടതുണ്ട്.

മാത്രമല്ല, ഇമാം ശാഫിഈ(റ), തന്റെ അഭിപ്രായങ്ങള്‍ ക്രേഡീകരിച്ച് രേഖപ്പെടുത്താനൊരുങ്ങിയ ശിഷ്യന്‍ മുസ്‌നി(റ)ക്ക് നല്‍കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്‌നിയുടെ ആദ്യവരികളായിതന്നെ രേഖപ്പെടുത്തി യത് ഇപ്രകാരം വായിക്കാം:

”ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫിഈ(റ)യുടെ വിജ്ഞാനത്തില്‍നിന്നും അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ദേശിക്കുന്നവനു വേണ്ടി ചുരുക്കി എഴുതിയതാണ്. അദ്ദേഹത്തെയോ മറ്റു പണ്ഡിതന്മാരെയോ തഖ്‌ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോടുകൂടിയുമാണ് (ഞാന്‍ ഇത് ചുരുക്കിയെഴുതുന്നത്)” (മുഖ്തസര്‍ മുസ്‌നി പേജ്: 1)

ഇതില്‍പരം ഒരാള്‍ക്കെന്താണ് പറയാനാവുക? അന്നത്തെ സൗകര്യവും നിലവാരമനുസരിച്ച് ആഴത്തില്‍ അറിവുനേടിയ തന്റെ ശിഷ്യനോടുപോലും അദ്ദേഹം ഇപ്രകാരം പറഞ്ഞെങ്കില്‍, പില്‍കാലത്ത് അ ദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും പേരില്‍ മദ്ഹബുണ്ടാക്കി അത് അന്ധമായി തഖ്‌ലീദ് ചെയ്യണമെന്നും അത് ചെയ്യാത്തവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരാണെന്നും, അവര്‍ പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നും വാദിക്കുന്നവര്‍ എത്ര വലിയ അപരാധമാണ് ഇസ്‌ലാമിനോടും ആ മഹാന്മാരോടും ചെയ്യുന്നത്!

ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രസിദ്ധ പണ്ഡി തനായ ഇമാം ദഹബി(റ)രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഹുമൈദി(റ) പറയുന്നു: ഞങ്ങള്‍ ഇമാം ശാഫിഈ(റ)യുടെ അടുത്തായിരിക്കവേ ഒരാള്‍വന്ന് അദ്ദേഹത്തോട് ഒരു മസ്അലയെ കുറിച്ച് ചോദിച്ചു. അദ്ദേഹം (ഇമാം ശാഫി)പറഞ്ഞു: അക്കാര്യത്തില്‍ റസൂല്‍() ഇന്നിന്ന പ്രകാരമാണ് വിധിച്ചത് എന്ന്. അപ്പോളയാള്‍ ശാഫിഈ(റ)യോട് ചോദിച്ചു: (ഈ വിഷയത്തെക്കുറിച്ച്) താങ്കളുടെ അഭിപ്രായമെന്താ ണ്? അപ്പോള്‍ ഇമാം ശാഫിഈ(റ) (കോപത്തോടും വെറുപ്പോടും കൂടി) ചോദിച്ചു: സുബ്ഹാനല്ലാഹ്! നീ എന്നെ ക്രിസ്ത്യന്‍ പള്ളിയിലാണോ കാണുന്നത്? നീ എന്നെ ജൂതപ്പള്ളിലാണോ കാണുന്നത്? എന്റെ മധ്യ ത്തില്‍ (അരക്കെട്ടില്‍) (പാതിരിമാരുടെ) അരപ്പട്ട നീ കാണുന്നുണ്ടോ? ആ കാര്യത്തില്‍ അല്ലാഹുവിന്റെ റസൂല്‍() വിധിച്ചത് ഞാന്‍ പറഞ്ഞപ്പോള്‍ നീ പറ യുന്നു താങ്കളെന്ത് പറയുന്നുവെന്ന്?!” (സിയറു അഅ്‌ലാമിന്നുബലാഅ്)

ചിന്തിക്കുക! നബി()യുടെ വാക്കുകള്‍ക്കപ്പുറം തന്റെ വാക്കിനും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യവും പ്രത്യേകതയും കല്‍പ്പിക്കുന്നതിനോടുള്ള എതിര്‍പ്പി ന്റേയും പ്രതിഷേധത്തിന്റേയും പാരമ്യമാണ് ഇമാം ശാഫിഈ(റ) ഇവിടെ പ്രകടിപ്പിക്കുന്നത്. എന്നിട്ടും അദ്ദേഹത്തെ അന്ധമായി അനുകരിക്കണമെന്ന് (തഖ് ലീദ്) വാദിക്കുന്നവര്‍ സത്യത്തിന്റെ പക്ഷത്തല്ല എന്ന ല്ലേ മനസ്സിലാക്കേണ്ടത്?!

നാലാമത്തെ മദ്ഹബായ ഹമ്പലീ മദ്ഹബിന്റെ ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി)ന്റെ നിലപാട്

ഹദീസുകള്‍ ശേഖരിക്കുന്നതിലും അത് മുറുകെ പിടിക്കുന്നതിലും ഇമാമുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഇമാം അഹ്മദു ബ്‌നുഹമ്പല്‍(റഹി). അദ്ദേഹം പറഞ്ഞു:
”നിങ്ങളെന്നെ അന്ധമായി അനുകരിക്കരുത്. അതുപോലെ ഇമാം മാലികിനെയൊ ഇമാം ശാഫിഈ യെയോ ഇമാം ഔസാഈയെയോ ഇമാം സൗരിയെ യോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്നും എടുത്തുവോ അവിടെനിന്ന് (ഖുര്‍ആനില്‍ നി ന്നും ഹദീസില്‍നിന്നും) തന്നെ നിങ്ങളും എടുക്കുക.” (ഇഅ്‌ലാമുല്‍ മുവഖിഈന്‍2/302)

”ഇമാം ഔസാഇയുടെ അഭിപ്രായം, ഇമാം മാലികി ന്റെ അഭിപ്രായം, ഇമാം അബൂഹനീഫയുടെ അഭിപ്രാ യം -അവയെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാ ണ്- എന്റെയടുക്കല്‍ അവയെല്ലാം സമമാണ്. എന്നാ ല്‍ ‘അസറു’കളിലാണ് (നബി()യില്‍ നിന്നും പഠിച്ച സ്വഹാബികളുടെ വാക്കുകളിലാണ്) തെളിവുകളുള്ള ത്.” (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/149)

ചുരുക്കത്തില്‍, നാല് മദ്ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത് ഞങ്ങളുടെ വാക്കുകള്‍ക്ക് വിരുദ്ധമായി നബി()യുടെ സുന്നത്ത്(ഹദീസ്) കണ്ടാല്‍ അതിലേക്ക് മടങ്ങി ഞങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്. ഇത് കേവലം വിനയംകൊ ണ്ട് പറഞ്ഞതായിരുന്നില്ല. മറിച്ച് നബി()യുടെ സുന്ന ത്ത് പൂര്‍ണ്ണമായും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് വ്യക്ത മായി ബോധ്യമുള്ളതുകൊണ്ടായിരുന്നു. അതിനാല്‍ അവരെല്ലാവരും ഏക സ്വരത്തില്‍ പ്രഖ്യാപിച്ചത് ”ഹദീസ് സ്ഥിരപ്പെട്ടുവന്നാല്‍ അതാണെന്റെ മദ്ഹബ്” എന്നാണ്.

മാത്രമല്ല, അവര്‍ക്ക് സുന്നത്ത് പൂര്‍ണ്ണമായും കിട്ടി യിട്ടുണ്ടായിരുന്നില്ല എന്ന് പറയാന്‍ പ്രത്യേക കാരണങ്ങളുമുണ്ട്. അതിലൊന്ന്, അവരൊക്കെ ജീവിച്ചത് നബി() യുടെ വചനങ്ങള്‍ (ഹദീസ്) ഇന്നത്തെപ്പോ ലെ ക്രോഡീകരിക്കുന്നതിന്റെ മുമ്പായിരുന്നു എന്നതുതന്നെ. ഹദീസുകള്‍ മനപ്പാഠമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പല ആവശ്യങ്ങള്‍ക്കും വേണ്ടി മാറി ത്താമസിക്കുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തതിനാല്‍ അവരില്‍ നിന്ന് ലഭിച്ച അറിവുകള്‍ ആ പ്രദേശങ്ങളില്‍ മാത്രം അവശേഷിച്ചു. അവ തല്‍ സമയം ലഭിക്കാത്ത സ്ഥലങ്ങളിലെത്തിക്കാന്‍ ഇന്ന ത്തെപ്പോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങളോ വേണ്ട ത്ര യാത്രാസൗകര്യങ്ങളോ ഇല്ല താനും. ഇത്തരമൊരു പശ്ചാത്തലത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കും അതെല്ലാം പരിപൂര്‍ണമായി ക്രോഡീകരിക്കാന്‍ സാധി ച്ചില്ല.

മാത്രമല്ല, അവര്‍ക്ക് പല വിഷയങ്ങളിലും ഹദീസു കള്‍ ലഭിക്കാത്തതിനാല്‍ സ്ഥിരപ്പെട്ട സുന്നത്തുകളിലുള്ളതിന് എതിര് പറഞ്ഞതായും, ആ കാരണം പറഞ്ഞുകൊണ്ടുതന്നെ ശിഷ്യന്മാര്‍ അവരെ ആ വിഷയങ്ങളില്‍ കയ്യൊഴിച്ച് സുന്നത്തിലേക്ക് മടങ്ങിയതായും മദ്ഹബിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളില്‍ നിരവധി കാണാനും സാധിക്കും.

മാത്രമല്ല, മദ്ഹബിന്റെ ഇമാമുകള്‍ തന്നെ, തങ്ങ ള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങള്‍ക്കെതിരായി പിന്നീട് തെളിവുകള്‍ (ഹദീസുകള്‍) കിട്ടിയപ്പോള്‍ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതിനവര്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ആദ്യം പറഞ്ഞതില്‍ അവര്‍ കടിച്ചുതൂങ്ങുകയോ ന്യായീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത്തരമൊരു വിശാല മനസ്സ് കാണിക്കാന്‍ തയ്യാറായതുകൊണ്ടാണ് ഇമാം ശാഫിഈ(റ)ക്ക് ഖദീം(പഴയത്), ജദീദ്(പുതിയത്) എന്നിങ്ങനെ രണ്ടഭിപ്രായങ്ങള്‍തന്നെയുണ്ടായത്. അല്ലെങ്കിലും നാലും അതിലധികവും മദ്ഹബുകള്‍ ജന്മമെടുത്തതുതന്നെ ഒരാള്‍ മറ്റൊരാളെ അന്ധമായി അനുകരിക്കാത്തതുകൊണ്ടും തങ്ങള്‍ക്കു കിട്ടിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാറാന്‍ തയ്യാറായതുകൊണ്ടുമാണല്ലോ? മാത്രമല്ല, ഒരാള്‍ മറ്റൊരാളെ തഖ്‌ലീദ് ചെയ്യല്‍ അനിവാര്യമായിരുന്നെ ങ്കില്‍ ഈ ലോകത്ത് ഒരു മദ്ഹബ് മാത്രമേ അവശേ ഷിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി? എത്രയെത്ര മദ്ഹബുകളാണ്? ഇതെല്ലാം അറിയിക്കുന്നത് പല മദ്ഹബുകളും തത്വത്തില്‍ തഖ്‌ലീദിനെതിരാണെന്നു തന്നെയല്ലേ?

ചുരുക്കത്തില്‍, മദ്ഹബുകള്‍ ഇസ്‌ലാമിലെ പ്രമാണങ്ങളല്ല. കാരണം, അത് മതത്തിന്റെ അവസാ ന അഭിപ്രായങ്ങളോ, നൂറു ശതമാനം സമ്പൂര്‍ണമായ തെളിവുകളോ അല്ല എന്നതുതന്നെ. എന്നാല്‍, ഒരിക്ക ലും തെറ്റുപറ്റാത്തതും മായം കലരാത്തതുമായ ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, വിശുദ്ധ ഖുര്‍ആ നും തിരുസുന്നത്തും യാതൊരു കലര്‍പ്പും കൂടാതെ സജീവമായി ഇവിടെ നിലനില്‍ക്കുന്നു. അത് മനുഷ്യകൈകടത്തലുകളേല്‍ക്കാത്ത ദൈവിക വചനങ്ങളുമാണ്. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ ആ രണ്ട് പ്രമാണങ്ങളുടെ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവുക! അവയോട് യോജിക്കുന്ന തരത്തില്‍ ഏത് മദ്ഹബിന്റെ ഇമാമും ശിഷ്യരും പറഞ്ഞാലും അത് സ്വീകരിക്കുക! ആ പ്രമാണങ്ങളോട് വിയോജിക്കുന്ന തരത്തില്‍ അവരുടെ ഗ്രന്ഥങ്ങളിലോ അഭിപ്രായങ്ങളിലോ വല്ലതും കണ്ടാല്‍, അവരോടുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രമാണങ്ങളിലേക്ക് (ഖുര്‍ആനിലേക്കും നബി()യുടെ സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക. അതാണ് ഇസ്‌ലാമിന്റെ കല്‍പനയും മദ്ഹബീ ഇമാമുമാരുടെ വസ്വിയ്യത്തും എന്നറിയുക. അതോടൊപ്പം, സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചറിയുകയും ചെയ്യുക. അതിന് ഇസ്‌ലാം വെച്ച അളവുകോല്‍ ശരിക്കും ഉപയോഗപ്പെടുത്തുക. അങ്ങനെ ആ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് നമുക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന ഓരോ കാര്യങ്ങളെയും പുനഃ പരിശോധിക്കാനും അതിലൂടെ തിരുത്തേണ്ടത് തിരുത്താനും വിട്ടുപോയത് എടുക്കാനും സര്‍വ്വശക്തനായ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ! (ആമീന്‍)

No comments :

Post a Comment

Note: Only a member of this blog may post a comment.