Friday, June 6, 2014

ക്വബ്ര്‍ കെട്ടിപ്പൊക്കലും ഇസ്‌ലാമിക വീക്ഷണവും

ക്വബ്‌റിനു മുകളില്‍ എടുപ്പുണ്ടാക്കുന്നത് മാത്രമല്ല, അത് കെട്ടിപ്പൊക്കുന്നതും ഇസ്‌ലാം വിരോധിച്ച കാര്യമാകുന്നു. മറമാടി മൂടുകല്ല് വെച്ച് മൂടിക്കഴിഞ്ഞാല്‍, ക്വബ്‌റാണെന്ന് തിരിച്ചറിയാത്ത വിധം ഭൂമിയോട് സമനിരപ്പാക്കി മായ്ച്ചു കളയരുത്. മറിച്ച്, ക്വബ്‌റാണെന്ന് തിരിച്ചറിയുമാറ് ഉയര്‍ത്തിയിരിക്കണം. ഏകദേശം, ഒരു ചാണോ അതിനോടടുത്തോ ഉയരാമെന്നാണ് പണ്ഡിതാഭിപ്രായം. അതില്‍ കുറഞ്ഞാലും കൂടിപ്പോകരുത്. അങ്ങനെ ഒരു ചാണ്‍ ഉയര്‍ത്തിക്കഴിഞ്ഞാല്‍, ക്വബ്‌റിന്റെ മേല്‍ഭാഗം പരത്തിയിരിക്കണം. അതോ മുകള്‍ഭാഗം കൂര്‍ത്ത് ഉയര്‍ന്നിരിക്കണമോ എന്ന കാര്യത്തില്‍ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. കൂര്‍ത്തിരിക്കണമെന്ന് മദ്ഹബിന്റെ മൂന്ന് ഇമാമുമാരും പറയുമ്പോള്‍, പരന്നിരിക്കണമെന്നാണ് ഇമാം ശാഫിഈ(റഹി)യുടെ അഭിപ്രായം. ഇവിടെ ഇമാം ശാഫിഈ(റഹി)യുടെ കാഴ്ച്ചപ്പാടിനാണ് തെളിവിന്റെ പിന്‍ബലമുള്ളതെന്ന് ശേഷം വിവരിക്കാം.


നബി(സ്വ), അലി(റ)വിനെ പറഞ്ഞേല്‍പ്പിച്ച് കൊണ്ട് ഉത്തരവാദപ്പെടുത്തി അയക്കുമ്പോള്‍ നിര്‍ദ്ദേശിച്ച അതേ കാര്യം, ശേഷം അലി(റ) തന്നെ അബുല്‍ ഹയ്യാജില്‍ അസദി(റ)വിനെ ഏല്‍പ്പിച്ചയക്കുമ്പോള്‍ പറഞ്ഞതാണല്ലോ, ഉയര്‍ന്നിരിക്കുന്ന ക്വബ്‌റുകള്‍ നിരപ്പാക്കണമെന്ന്. ഇമാം മുസ്‌ലിം(റഹി) ഉദ്ധരിച്ച ഇതേ ഹദീസ് വിവരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം നവവി(റഹി) പറയുന്നു:

”ക്വബ്ര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫിഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.” (ശറഹ് മുസ്‌ലിം 4/42)

ഈ വിവരണത്തിന്റെ അവസാനമായി ഇമാം നവവി(റഹി) പറയുന്നു: ”എടുപ്പായി നിര്‍മ്മിക്കപ്പെട്ടതിനെ പൊളിച്ചു കളയാന്‍ ഇമാമുകള്‍ ആജ്ഞാപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം ശാഫിഈ ‘അല്‍ ഉമ്മില്‍’ എഴുതിയത്, ”ഉയര്‍ന്ന് നില്‍ക്കുന്ന ക്വബ്‌റിനെ തകര്‍ത്തു കളയാതെ വിടരുത്” എന്ന നബിവചനത്തെ ശക്തിപ്പെടുത്തുന്നു.”

നബിവചനം സ്ഥിരീകരിക്കപ്പെട്ടത് കൊണ്ടാണ് ഇമാമുകള്‍ അങ്ങനെ ആജ്ഞാപിച്ചതെന്ന് നവവി ഇമാമിന്റെ ഈ വിവരണത്തില്‍ നിന്നും വ്യക്തമായി.

ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക:

”ക്വബ്‌റിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ക്വബ്ര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ക്വബ്‌റിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ. ചിലര്‍ പറയുന്നത് ക്വബ്ര്‍ കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ക്വബ്‌റുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ക്വബ്‌റുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.” (അല്‍ ഉമ്മ് 2/275)

ക്വബ്ര്‍ കുഴിക്കാനായി കിളച്ചെടുത്ത മണ്ണുണ്ടല്ലോ? അതേ മണ്ണ് കൂടാതെ വേറെ മണ്ണ് കൊണ്ട് ക്വബ്ര്‍ മൂടരുത്. കാരണം, അങ്ങനെ കൂടുതലായി വേറെ മണ്ണ് ചേര്‍ന്നാല്‍ അതിന്റെ ഉയരം കൂടിപ്പോകും. ഇമാം ശാഫിഈ(റഹി) പറയുന്നത് കാണുക:

”മറ്റ് മണ്ണ് അവിടെ ക്വബ്‌റിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ക്വബ്‌റിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ക്വബ്ര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്വബ്‌റിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ക്വബ്‌റുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.” (അല്‍ ഉമ്മ് 2/277)

അടക്കം ചെയ്ത ശേഷം ക്വബ്ര്‍ മൂടുമ്പോള്‍ അവിടെ നിന്നും പുറത്തെടുത്ത മണ്ണില്‍ കൂടിപ്പോകരുത് എന്നും അങ്ങനെ കൂടിപ്പോയാല്‍ ക്വബ്‌റിന്റെ ഉയരം വര്‍ദ്ധിച്ച് പോകുമെന്നും ക്വബ്ര്‍ തേപ്പ് നടത്തിയാല്‍ അലങ്കാരം വഴി അഹങ്കാരം കടന്നു കൂടുമെന്നും മരണ ശേഷം അതൊന്നും വേണ്ടതല്ലാ എന്നും ഇമാം ശാഫിഈ(റഹി) ഇവിടെ സൂചിപ്പിച്ചത് കണ്ടുവല്ലോ.

ഇനി ഇവിടെ ചിന്തിക്കേണ്ടത്, നബി(സ്വ)യുടെ ക്വബ്‌റിന്റെ മുകള്‍ ഭാഗം കൂര്‍ത്തതായി കണ്ടുവെന്ന് സുഫിയാനുത്തമ്മാരി(റഹി)യും പരന്നതായി കണ്ടുവെന്ന് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി)യും പറയുന്നു. ഇതെങ്ങനെ വന്നു? ഇതിനു കാരണം, മുഹമ്മദ് ബിന്‍ ക്വാസിം(റഹി) കണ്ടത് മുആവിയ(റ)വിന്റെ ഭരണകാലത്താണ്. അന്ന് ക്വബ്‌റിന്റെ മുകളിലോ ചുറ്റുഭാഗത്തോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കാലശേഷം വലീദിന്റെ ഭരണകാലത്താണ് പള്ളി വിപുലീകരണം നടന്നത്. വിശുദ്ധ ശരീരം അടക്കം ചെയ്യപ്പെട്ടത് നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റയിലാണല്ലോ? ആ ഹുജ്‌റയും മറ്റു പത്‌നിമാരുടെ ഹുജ്‌റകളും ചുമര്‍ നീങ്ങി പള്ളിക്കുള്ളില്‍ വന്നു. അതിന് ശേഷമാണ് സുഫ്‌യാനുത്തമ്മാരി(റഹി) ആ ക്വബ്‌റുകള്‍ കണ്ടത്. മുആവിയ(റ)വിന്റെ ഭരണകാലത്താണ് സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ പിതൃസഹോദരി ആയിശ(റ)യുടെ അടുത്ത് വെച്ച് മൂന്ന് ക്വബ്‌റുകളും കണ്ടത്. അത് സ്വഹാബികള്‍ അവിടെ പ്രവര്‍ത്തിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നതിന് മുമ്പായിരുന്നു. ഇങ്ങനെയാണ് ആ രണ്ടു പേരുടെയും രിവായത്തുകള്‍ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഹാഫിളുല്‍ അസ്‌ക്വലാനി പറഞ്ഞ മറുപടി.

അബൂബക്ര്‍ സിദ്ദീഖ്(റ)വിന്റെ പൗത്രന്‍ ക്വാസിം ബിന്‍ മുഹമ്മദ്(റഹി) തന്റ അമ്മാവി ആയിശ(റ)യുടെ അടുത്തു ചെന്ന് നബി(സ്വ)യുടെയും രണ്ടു കൂട്ടുകാരുടെയും ക്വബ്‌റുകള്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിവാക്കിക്കൊടുത്തപ്പോള്‍ കണ്ട കാഴ്ച്ച അദ്ദേഹം വിവരിച്ചത്, അത് ഉയര്‍ന്ന് നില്‍ക്കുന്നതോ നിലം പറ്റിയതോ അല്ല എന്നാണ്.

നബി(സ്വ)യുടെ ‘ജാറം’ എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. വാസ്തവത്തില്‍, അവിടുത്തെ ക്വബ്‌റിനു മുകളില്‍ ജാറം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി(സ്വ)യെ മറമാടിയത് ആയിശ(റ)യുടെ വീട്ടിനുള്ളിലാണല്ലോ. എവിടെയാണോ നബി(സ്വ) വഫാത്തായത്, അവിടെത്തന്നെ മറമാടണം എന്നത് കൊണ്ടാണ് സ്വഹാബികള്‍ ആ ഹുജ്‌റയില്‍ തന്നെ വിശുദ്ധ ശരീരം അടക്കം ചെയ്തത്.

ക്വബ്ര്‍ കെട്ടിയുയര്‍ത്താനോ അതിന്‍മേല്‍ എടുപ്പുണ്ടാക്കുവാനോ സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയുമില്ല. ആയിശ(റ)ക്ക് ഒരു വീട് നല്‍കി അവരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് കൊണ്ട് നബി(സ്വ)യുടെ ക്വബ്‌റിടം ഒരു സന്ദര്‍ശന സ്ഥലമാക്കി അവര്‍ മാറ്റിയിരുന്നോ? അതുമുണ്ടായില്ല. എന്തു കൊണ്ട്? അവിടുന്ന് പറഞ്ഞു: ”ജൂത-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. തങ്ങളുടെ പ്രവാചകന്‍മാരുടെ ക്വബ്‌റിടം അവര്‍ പള്ളിയാക്കി മാറ്റി. അങ്ങനെ ആ തേട്ടം വഴി നബി(സ്വ) അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ നബി(സ്വ)യുടെ ക്വബ്ര്‍ വെളിവാകുമായിരുന്നു” എന്ന് ആയിശ(റ) ഇവിടെ വ്യക്തമാക്കി. ആ ക്വബ്ര്‍ തുറന്ന സ്ഥലത്താകാതിരിക്കാന്‍ ഇതും ഒരു കാരണമാണെന്ന് ആയിശ(റ) വ്യക്തമാക്കുന്നു.

അക്കാലത്ത് ആ മൂന്ന് ക്വബ്‌റുകളും ഉയര്‍ന്ന് നില്‍ക്കുന്നില്ല. സ്വഹാബികള്‍ ചെയ്ത പോലെ ഭൂമിയോട് ചേര്‍ന്ന് കുറഞ്ഞൊന്നു പൊങ്ങി നില്‍ക്കുന്നതായാണ് കാണപ്പെട്ടത്.
”സുഫ്‌യാനുത്തമ്മാരി കണ്ടത് മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്നതായാണ്. അത് വലീദ് ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്താണ്. അക്കാലത്ത് ക്വബ്‌റിന്റെ ചുമര്‍ നന്നാക്കിയപ്പോള്‍ വന്ന മാറ്റമാകാം.” (ഫത്ഹുല്‍ ബാരി 4/328)

മാത്രമല്ല, വലീദിന്റെ കാലത്ത് തന്നെ നാലു വിരല്‍ ഉയരത്തിലായി ഞാന്‍ കാണുകയുണ്ടായി എന്ന് ഗുനയ് ബിനു ബിസ്താമി പറഞ്ഞതായി അബൂബക്‌റുല്‍ ആജുരി ഉദ്ധരിച്ചത് ഹാഫിളുല്‍ അസ്‌ക്വലാനി ഫത്ഹുല്‍ബാരിയില്‍ എടുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയും അതുമായി ബന്ധപ്പെട്ട രിവായത്തുകള്‍ കാണുക. വലീദു ബിന്‍ അബ്ദില്‍ മലിക്കിന്റെ ഭരണ കാലത്ത് തിരുമേനി(സ്വ)യുടെ ഹുജ്‌റയുടെ ചുമര്‍ വീഴുകയുണ്ടായി. (താനേ തകര്‍ന്നതല്ല. വികസന പ്രവര്‍ത്തനങ്ങളില്‍ തകര്‍ന്നതാണ്). അങ്ങനെ അതു നന്നാക്കുന്ന കാര്യത്തില്‍ അവര്‍ ഏര്‍പ്പെട്ടു.

മദീന പള്ളിയില്‍ വെച്ച് നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ല ഭാഗത്തേക്ക് തിരിയുമ്പോള്‍ പിന്‍വശത്തുള്ളവര്‍ സ്വാഭാവികമായും ക്വബ്ര്‍ കൊള്ളെ മുന്നിടുമല്ലോ. അത് ഉണ്ടാകാതിരിക്കാനായി അവര്‍ (മറയായി) ചുമര്‍ കെട്ടി.

ജനങ്ങള്‍ ക്വബ്ര്‍ കൊള്ളെ തിരിഞ്ഞു നമസ്‌കരിക്കുമായിരുന്നു. അങ്ങനെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ആജ്ഞ അനുസരിച്ച് ആര്‍ക്കും തന്നെ ക്വബ്‌റിനു നേരെ മുഖം വെക്കാതെ നമസ്‌കരിക്കാന്‍ കഴിഞ്ഞു എന്ന് ഹാശിം ബിന്‍ ഉര്‍വ വഴി ആജൂരി ഉദ്ധരിച്ചതായി ഫത്ഹുല്‍ബാരി 4/418 ല്‍ പറയുന്നു.

ഇതേ കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസിന്റെ വിവരണത്തില്‍ ഇമാം നവവി(റഹി) പറയുന്നത് കാണുക:

”നബിയുടേതോ മറ്റുള്ളവരുടേതോ ആയ ക്വബ്‌റുകള്‍ പള്ളിയാക്കുന്നതിനെ നബി(സ്വ) വിലക്കിയത് (അമിതമായ ആദരവ് കാരണം) ഫിത്‌നയില്‍ അകപ്പെട്ടു പോകുമെന്ന ഭയം കൊണ്ട് മാത്രമാണ്. കഴിഞ്ഞകാല സമുദായത്തിന് സംഭവിച്ചത് പോലെ ചിലപ്പോള്‍ അത് കുഫ്‌റിലേക്ക് നയിക്കും.”

ഇനി, നബി(സ്വ)യുടെ ക്വബ്‌റിന് മുകളില്‍ എടുപ്പ് എങ്ങനെ വന്നു എന്ന കാര്യവും കൂടി ഇമാം നവവി(റഹി) വിവരിക്കുന്നത് കാണുക:

”മുസ്‌ലിംകള്‍ എണ്ണം വര്‍ദ്ധിച്ച് വന്നപ്പോള്‍, സ്വഹാബിമാര്‍ക്ക് നബി(സ്വ)യുടെ പള്ളി വികസിപ്പിക്കല്‍ ആവശ്യമായി വന്നു. അങ്ങനെ, ആ വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ആ വിപുലീകരണം നബി പത്‌നി ആയിശ(റ)യുടെ ഹുജ്‌റ അടക്കം നബി പത്‌നിമാരുടെ വീടുകളും പള്ളി വിപുലീകരണത്തിന്റെ ഉള്ളില്‍ പെട്ടു. ആയിശ(റ)യുടെ വീട്ടിലാണല്ലോ പുണ്യ ശരീരവും രണ്ട് കൂട്ടുകാരുടേതും മറമാടപ്പെട്ടിട്ടുള്ളത്. ആ ക്വബ്‌റുകള്‍ പള്ളിയില്‍ പ്രത്യക്ഷമായാല്‍ അതിലേക്കാണല്ലോ ആളുകള്‍ നമസ്‌കാര സമയം തിരിഞ്ഞ് നില്‍ക്കുക. അത് അപകടം വരുത്തി വെക്കും. അതില്ലാതാക്കാനാണ് അവര്‍ ക്വബ്‌റിന് ചുറ്റും വൃത്താകൃതിയില്‍ ഉയരത്തില്‍ ചുമര്‍ കെട്ടിയത്.”

(എന്നിട്ടും അതുകൊണ്ടവര്‍ നിര്‍ത്തിയില്ല. കാലശേഷം, കോണാകൃതിയില്‍ വടക്കുഭാഗം മൂല ചേര്‍ത്തു കൊണ്ട് അവര്‍ വേറെ ഭിത്തി വീണ്ടും കെട്ടി)

അതാണ് നവവി ഇമാം തുടര്‍ന്ന് ഇങ്ങനെ പറയുന്നത്:

”ശേഷം ക്വബ്‌റിന്റെ വടക്ക് വശത്ത് മൂലയായി ചേര്‍ത്ത് കൊണ്ട് അവര്‍ വീണ്ടും കോണാകൃതിയില്‍ കെട്ടി.”

ശേഷം ഇമാം നവവി(റഹി) പറയുന്നു: ”അങ്ങനെ ആര്‍ക്കും തന്നെ ക്വബ്‌റിന് മുന്നിട്ട് നമസ്‌കരിക്കാന്‍ കഴിയാതെ വന്നു.” (ശറഹ്മുസ്‌ലിം 3/17 ആശയച്ചുരുക്കം)

മഹാന്‍മാരുടെ ക്വബ്‌റുകള്‍ വെളിവാക്കാതെ മറച്ചിരിക്കണം, അങ്ങനെ അത് ജാറം കെട്ടിയതായിരിക്കണമെന്ന വാദം അസ്ഥാനത്താണെന്നും നബി(സ്വ)യെ അമിതമായി ആദരിച്ച് അതുവഴി ആരാധന നടന്നു വരും എന്ന ഭയപ്പാട് കാരണമാണ് സ്വഹാബികള്‍ ആ ക്വബ്ര്‍ മറച്ച് അവ്യക്തമാക്കിയതെന്ന് വ്യക്തമാണ്.

നബി(സ്വ)യുടെ ക്വബ്ര്‍ ‘മുസന്നമായി’ (ഉയര്‍ന്ന) നില്‍ക്കുന്നത് കണ്ടു എന്ന സുഫ്‌യാനിത്തമ്മാരിയുടെ രിവായത്താണ് ക്വബ്ര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കാറുള്ളത്. അതിന്റെ നിജസ്ഥിതി മുകളില്‍ വിവരിച്ചല്ലോ. അതില്‍ കെട്ടിപ്പൊക്കാന്‍ തെളിവില്ലെന്ന് വ്യക്തം.

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ക്വബ്ര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ പറഞ്ഞതാണ് ക്വബ്ര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കുന്നത്. വാസ്തവത്തില്‍, ‘ക്വബ്‌റിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന ബാബ് കൊടുത്തു കൊണ്ടാണ് ഇമാം ബുഖാരി(റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. മറിച്ച്, ക്വബ്ര്‍ കെട്ടിയുയര്‍ത്താമെന്ന ഒരദ്ധ്യായം നല്‍കിക്കൊണ്ടല്ല. ഉടനെ അവിടെ ഹദീസായി ഉദ്ധരിക്കുന്നത് ക്വബ്‌റിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ക്വബ്‌റിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും ഊന്നി എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.

ക്വബ്‌റ് നിലംപരിശാവാതെ ഉയര്‍ന്ന് നില്‍ക്കുന്നതാവാമെന്നതിലാണ് ക്വബ്‌റിന്‍മേല്‍ കുത്തിയ സംഭവം ബുഖാരി ഉദ്ധരിച്ചത് എന്നാണ് അസ്‌ക്വലാനി ഇവിടെ ഉദ്ധരിച്ചത്.

നബി(സ്വ)യുടെ ക്വബ്‌റിനു മുകളില്‍ സ്വഹാബികളോ താബിഉകളോ എടുപ്പുണ്ടാക്കുകയോ ജാറം പണിയുകയോ ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? ഇനി, എടുപ്പ് വരാനും ക്വബ്‌റ് മറക്കപ്പെടാനുമുള്ള കാരണം മുമ്പ് വിവരിച്ചതില്‍ നിന്ന് ഇവിടെ മൊത്തത്തില്‍ നാം മനസ്സിലാക്കുക.

നബി(സ്വ)യുടെ ശരീരം അടക്കം ചെയ്തത് നബി പത്‌നി ആയിശ(റ)യുടെ വാസസ്ഥലമായ ഹുജ്‌റയിലാണ്. പ്രവാചകന്‍ വഫാതായ സ്ഥലത്ത് തന്നെയാണ് അവിടുത്തെ ശരീരം അടക്കം ചെയ്യേണ്ടത് എന്ന നിര്‍ദ്ദേശമനുസരിച്ചാണ് സ്വഹാബികള്‍ അങ്ങനെ ചെയ്തത്.

”അല്ലാഹുവേ, എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ഒന്നാക്കി മാറ്റരുതേ” എന്ന പ്രാര്‍ത്ഥനയാണ് ക്വബ്ര്‍ മറച്ചു വെക്കാനുള്ള മറ്റൊരു കാരണം എന്ന് ആയിശ(റ)യുടെ വിവരണത്തില്‍ നിന്ന് വ്യക്തമാണ്.

നബി(സ്വ)യുടെ ക്വബ്ര്‍ നിലംപറ്റിയതോ ഉയര്‍ന്നതോ ആയിരുന്നില്ല. ക്വബ്‌റിന്റെ മേല്‍ഭാഗം പരന്നതായിട്ടാണ് ആദ്യകാലം ഉണ്ടായിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വന്ന കൈക്രിയയിലാവാം മുകള്‍ ഭാഗം കൂര്‍ത്തതായി മാറിയത്. ഏകദേശം ഒരു ചാണിനോടടുത്ത് മാത്രമേ നബി(സ്വ)യുടെ ക്വബ്‌റിന് പൊക്കമുണ്ടായിരുന്നുള്ളൂ. അതാണ് സ്വഹാബികള്‍ അവിടെ ചെയ്ത ചര്യ. വെറും നാല് വിരല്‍ മാത്രമായിരുന്നു ഉയരം എന്ന രിവായത്തും ഇവിടെ വിസ്മരിച്ചു കൂടാ.

മദീനയിലെ ഗവര്‍ണറായിരുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പള്ളി വികസനത്തിന്റെ ഭാഗമായി നബി പത്‌നിമാരുടെ ഹുജ്‌റകള്‍ പൊളിച്ചു മാറ്റി. നബി(സ്വ) വര്‍ഷങ്ങളോളം താമസിച്ചിരുന്ന ആ കൊച്ചു കൂരകള്‍, ആ വായില്‍ നിന്നൊഴുകിയ വിജ്ഞാനങ്ങള്‍, പ്രാവര്‍ത്തികമാക്കിയ കര്‍മ്മങ്ങള്‍ എല്ലാം ലോകത്തിന് പഠിപ്പിച്ച ആയിശ(റ)യെ പോലുള്ള മഹിളകള്‍ ജീവിതം നയിച്ചിരുന്ന ആ മണ്ഡപങ്ങള്‍ പള്ളി വികസനത്തോടനുബന്ധിച്ചാണ് പൊളിച്ചു മാറ്റിയത്. അങ്ങനെ ക്വബ്‌റുകള്‍ മൂന്നും പ്രത്യക്ഷമായി. ക്വബ്‌റുകള്‍ക്ക് മീതെയുള്ള മണലുകള്‍ പൊഴിഞ്ഞു വീഴാന്‍ തുടങ്ങി. അങ്ങനെ ക്വബ്‌റില്‍ നിന്ന് ഒരു കാല് പ്രത്യക്ഷമായി. നബി(സ്വ)യുടെ കാലായിരിക്കുമോ? പലരും ഭയന്നു. അക്കാലത്ത് സ്വഹാബികളില്‍ നിന്ന് അവശേഷിച്ച ഉര്‍വ്വ(റ) അത് ഉമര്‍(റ)വിന്റെ കാലാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ അത് മൂടുകയും ചെയ്തു.

ഉമ്മഹാത്തുല്‍ മുഅ്മിനുകളുടെ ആ കുടിലുകള്‍ പൊളിച്ചു നീക്കുമ്പോള്‍ മഹാനായ ഉമറുബ്‌നു അബ്ദില്‍ അസീസ് ഇരുന്ന് കരയുകയായിരുന്നു. പലരും അന്ന് കരഞ്ഞു. താബിഉകളില്‍ പ്രസിദ്ധനായ സഈദുബ്‌നുല്‍ മുസയ്യിബ്(റഹി) പള്ളിയുടെ ഒരു മൂലയിലിരുന്ന് കരയുകയായിരുന്നു എന്നും ഉദ്ധരിക്കപ്പെടുന്നു. അങ്ങനെ പില്‍ക്കാലത്ത് ഖുറാഫികളുടെ വേലത്തരങ്ങള്‍ നടക്കാതിരിക്കാനായി ആ ക്വബ്‌റുകള്‍ മുന്‍ചൊന്ന രീതിയില്‍ ചുമര്‍ കെട്ടി മറക്കപ്പെട്ടു. ഇതാണ് നബി(സ്വ)യുടെ ക്വബ്‌റിന്റെ അവസ്ഥ. ഏതായാലും ഇന്ന് ഖുറാഫികള്‍ ചെയ്യുന്നത് പോലെ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കാനും ക്വബ്‌റുമായി ബന്ധപ്പെട്ട അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു തെളിവും അവര്‍ക്ക് ഹാജരാക്കുവാന്‍ കഴിയില്ല. ഒരു ചാണിലധികം ക്വബ്ര്‍ ഉയര്‍ത്താന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഒരു തെളിവുമില്ല. ഉണ്ടെന്ന് പറയുന്നവര്‍ ആ ‘തെളിവുകള്‍’ ഹാജരാക്കട്ടെ.

No comments :

Post a Comment

Note: Only a member of this blog may post a comment.